നാരദ കേസ്; തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണം; സിബിഐ ഹര്‍ജി സുപ്രിംകോടതിയില്‍
നാരദ കൈക്കൂലിക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
തൃണമൂല്‍ നേതാക്കളുടെ ജാമ്യാപേക്ഷ അഞ്ചംഗ വിശാല ബെഞ്ചിന് വിട്ട കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സിബിഐ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്ത സിബിഐ ഓഫീസിലെത്തി പ്രതിഷേധിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും സിബിഐ ആരോപിച്ചു. ജാമ്യം അനുവദിക്കുന്നതില്‍ കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡലും, ജസ്റ്റിസ് അരിജിത്ത് ബാനര്‍ജിയും തമ്മില്‍ വിയോജിപ്പുണ്ടായതിനെ തുടര്‍ന്നാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.
അന്തിമ തീരുമാനമെടുക്കും വരെ നാല് നേതാക്കളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
Story Highlights: narada case, mamta banarjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here