വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കല്‍; ഉദ്യോഗസ്ഥരോട് അഭിപ്രായം തേടി റവന്യൂ മന്ത്രി

പൊതുജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കാന്‍ അഭിപ്രായ രൂപീകരണത്തിന് നിര്‍ദേശം നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. അഴിമതി രഹിതമായ ജനക്ഷേമ കേന്ദ്രങ്ങളാക്കി വില്ലേജ് ഓഫിസുകളെ മാറ്റുമെന്ന് റവന്യൂ മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. വില്ലേജ് ഓഫിസുകളില്‍ നിന്ന് രേഖകള്‍ ലഭ്യമാകാനുള്ള കാലതാമസവും, ഉദ്യോഗസ്ഥരുടെ അനാസ്ഥയും പതിവ് പരാതികളായിരുന്നു.
പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റവന്യൂ വില്ലേജ് ഓഫീസര്‍മാരോട് ഓണ്‍ലൈന്‍ വഴി ചര്‍ച്ച നടത്തി. രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി 1866 വില്ലേജ് ഓഫിസര്‍മാരും കാര്യങ്ങള്‍ പഠിച്ചു മന്ത്രിക്ക് കത്തെഴുതണമെന്നാണ് നിര്‍ദേശം. വില്ലേജ് ഓഫിസുകളുടെ നവീകരണം കൊണ്ട് മാത്രമേ റവന്യൂ വകുപ്പിനെ ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി.
ആദ്യ ഘട്ടത്തില്‍ അഞ്ച് പ്രധാന പദ്ധതികള്‍ നടപ്പാക്കും. വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ സ്മാര്‍ട്ടാക്കുക, ഇ- പേയ്മെന്റ് സംവിധാനം, പൊതുജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ കുറഞ്ഞ വേതനവ്യവസ്ഥയില്‍ ലഭ്യമാക്കുന്നതടക്കം എത്രയും വേഗം പൂര്‍ത്തീകരിക്കും. അഴിമതി ഒഴിവാക്കാന്‍ വില്ലേജ് ഓഫീസുകളില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കുന്നതും പരിഗണനയിലുണ്ട്. വില്ലേജ് ഓഫിസുകളിലെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights: village office, k rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here