‘വീട്ടുവാടകയെല്ലാം കഴിഞ്ഞ് മിച്ചം കിട്ടുന്ന നൂറ് രൂപയിലായിരുന്നു ജീവിതം’ : ജീവിതാനുഭവങ്ങൾ ട്വന്റിഫോറുമായി പങ്കുവച്ച് ആനി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ വ്യക്തിയാണ് സബ് ഇൻസ്‌പെക്ടർ ആനി ശിവ. നാരങ്ങാവെള്ളം വിറ്റ അതേ സ്ഥലത്ത് എസ്‌ഐ ആയിവന്ന ആനി ശിവയുടെ ജീവിതം പ്രതിസന്ധികളിൽ തളർന്ന് പോയവർക്ക് പ്രചോദനമാണ്.
2007ൽ പ്രണവിവാഹത്തെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന ആനി, ഭർത്താവ് ഉപേക്ഷിച്ച ശേഷം ഒൻപത് മാസം പ്രായമായ കുഞ്ഞുമായി വീട്ടിൽ തിരികെയെത്തിയിരുന്നു. എന്നാൽ അച്ഛൻ സ്വീകരിക്കാൻ തയാറായില്ല. അമ്മൂമ്മയാണ് അഭയം നൽകിയത്. 2009 ലാണ് വിവാഹ ബന്ധം അവസാനിപ്പിച്ചത്.
തെരുവിലേക്കിറങ്ങേണ്ടി വന്ന ആനി എന്ത് ചെയ്യുമെന്നാണ് വിചാരിച്ചിരുന്നതെന്ന അവതാകന്റെ ചോദ്യത്തോട് ആനി പറഞ്ഞതിങ്ങനെ ‘ എന്ത് ചെയ്യണമെന്ന് ചിന്തിച്ചില്ല. അങ്ങനൊരു പക്വതയുണ്ടായിരുന്നില്ല’.
അമ്മൂമ്മയുടെ വീട്ടിൽ നിന്നാണ് ആനി ബിരുദം പൂർത്തിയാക്കിയത്. ആനിയെ കുറിച്ച് കോളജിൽ ആർക്കും ഒന്നുമറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ട് എന്ന് മാത്രമേ അറിയാമായിരുന്നുള്ളു. ശാരീരികമായും മാനസികമായും തകർന്ന അവസ്ഥയിലായിരുന്നു അന്ന് ആനി. മറ്റുളളവരിൽ നിന്ന് അകന്ന് മാറി നിൽക്കാനുള്ള ഏക വഴി ‘അഹങ്കാരിയായി’ നിൽക്കുക എന്നതാണ്. അങ്ങനെ തന്നെയിരുന്നുവെന്ന് ആനി പറയുന്നു.
പഠനത്തിന് ശേഷം സേവന ഉത്പന്നങ്ങൾ ഡോർ-ടു-ഡോർ ഡെലിവെറി ചെയ്തു. രാവിലെ 8 മണിയോടെ ആരംഭിക്കുന്ന ജോലി പ്രതിദിനം നൽകിയിരുന്നത് വെറും 20 രൂപയാണ്. ഇതിനിടയിൽ മുൻഭർത്താവ് ഇടക്കിടെ വന്ന് പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. പിന്നീട് എച്ച്ഡിഎഫ്‌സിയിൽ ഒരു ജോലി സംഘടിപ്പിച്ചു. പകൽ മുഴുവൻ എച്ച്ഡിഎഫ്‌സിയുടെ ജോലിയും, രാത്രി ഡിടിപി ജോലി ചെയ്തുമായിരുന്നു ഉപജീവനം. 3500 രൂപയാണ് എച്ച്ഡിഎഫ്‌സിയിലെ വരുമാനം. ഇതിൽ 3000 രൂപയും വീട്ടുവാടകയായി പോവും. മിച്ചമുള്ള 500 രൂപയിൽ 400 രൂപ കുട്ടിയുടെ ഡേ കെയർ ഫീസായി പോകും. ബാക്കിയുള്ള 100 രൂപയിലായിരുന്നു ആനിയുടേയും കുഞ്ഞിന്റേയും ജീവിതം. ആ കാലത്ത് ആഹരമൊന്നും കൃത്യമായി കഴിച്ചിരുന്നില്ല.
2014ൽ എസ്‌ഐ ടെസ്റ്റ് എഴുതിയതോടെയാണ് ഏഴ് വർഷം നീണ്ട കഷ്പ്പാടുകൾക്ക് അറുതിയാകുന്നതെന്നും ആനി ശിവ പറയുന്നു.
Story Highlights: ANNIE SHIVA 24 interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here