ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് വെട്ടിപ്പ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂണിയനുകള്‍
ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍. സ്പിരിറ്റ് ലോഡ് എത്തുമ്പോള്‍ പരിശോധന നടത്തേണ്ട കമ്പനിയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചയും അന്വേഷിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എംഡി ആയിരിക്കുന്ന കമ്പനിയില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഫലപ്രദമാവില്ലെന്നാണ് ഐഎന്‍ടിയുസിയുടെ ആരോപണം.
കരിമ്പ് ലഭ്യത കുറഞ്ഞതോടെ 2006 ലാണ് പഞ്ചാസാര മില്‍ എക്‌സൈസ് വകുപ്പ് ഏറ്റെടുത്ത് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍സില്‍ മദ്യ ഉല്‍പാദനം തുടങ്ങിയത്. 10 സ്ഥിരം ജീവനക്കാരും 28 താത്കാലിക ജീവനക്കാരും 117 കരാര്‍ തൊഴിലാളികളുമാണ് നിലവിലുള്ളത്. സ്പിരിറ്റ് പരിശോധനയ്ക്കും കണക്ക് സൂക്ഷിപ്പിനും ചുമതലപ്പെടുത്തിയിരുന്ന അറസ്റ്റിലായ അരുണ്‍ കുമാറും പ്രതിപ്പട്ടികയിലുള്ള പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളിയും താത്കാലിക ജീവനക്കാരാണ്. കമ്പനിയില്‍ തന്നെ എക്‌സൈസ് സ്റ്റേഷന്‍ ഉണ്ടായിട്ടും സ്പിരിറ്റ് ലോഡിലെ വെട്ടിപ്പ് തുടര്‍ന്നത് സംയുക്ത പരിശോധനയിലെ വീഴ്ചയാണോ എന്ന് പരിശോധിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ള സ്പിരിറ്റ് വെട്ടിപ്പില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന നിലപാടിലാണ് ഐഎന്‍ടിയുസി. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എംഡി ആയിട്ടുള്ള കമ്പനിയില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. സ്പിരിറ്റ് വെട്ടിപ്പില്‍ പിടിയിലായവര്‍ ഉന്നത ളദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കിയിട്ടും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടായില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രതിപ്പട്ടികയിലുള്ള അവധിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥയ്ക്ക് ഇന്നലെ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
Story Highlights: travancore sugars, spirit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here