യൂസഫലി വാടക കുടിശ്ശിക അടച്ചു; കട വീണ്ടും തുറന്ന് പ്രസന്ന
മറൈന്‍ ഡ്രൈവില്‍ വീട്ടമ്മ നടത്തിയിരുന്ന കടയുടെ വാടക കുടിശ്ശിക പൂര്‍ണമായി അടച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഒൻപത് ലക്ഷത്തോളം രൂപയാണ് പ്രസന്ന നല്‍കാനുണ്ടായിരുന്നത്. ഇതില്‍ ജി സി ഡി എ ഇളവ് അനുവദിച്ചിരുന്നു. ഇതു പ്രകാരമുള്ള 6,32,462 രൂപയാണ് അടച്ചത്.
കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് കട ജി സി ഡി എ അടപ്പിക്കുകയായിരുന്നു.തുക നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് കട വീണ്ടും തുറന്നു. കട തുറക്കാനായതില്‍ പ്രസന്ന അതിയായ സന്തോഷം പ്രകടിപ്പിച്ചു. യൂസഫലിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജി സി ഡി എ അധികൃതര്‍ ബലമായി കട അടപ്പിച്ച് സാധനങ്ങള്‍ പുറത്തിട്ടത്. അന്നു മുതല്‍ പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. പ്രസന്നയുടെ ദുരിതത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ട യൂസഫലി ഉടനെ തന്നെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരെ അവിടേക്കയച്ച് സഹായം ഉറപ്പ് നല്‍കുകയായിരുന്നു.
ജി സി ഡി എ അധികൃതരെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പണം അടച്ച് കട തുറപ്പിക്കുമെന്ന് ലുലു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടൊപ്പം കടയിലേക്ക് വില്‍പ്പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ രണ്ടു ലക്ഷം രൂപ നല്‍കുമെന്നും യൂസഫലി അറിയിച്ചു.
ഇന്നലെ തന്നെ കുടിശ്ശിക തുക മുഴുവന്‍ അടയ്ക്കുവാന്‍ ജി സി ഡി എയെ ചെയര്‍മാനുമായി ബന്ധപ്പെട്ടുവെങ്കിലും ഓഫീസ് അവധിയായതിനാല്‍ നടന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here