ഗൃഹാതുരത്വത്തിന്റെ നനുത്ത പച്ചപ്പാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട| Onam Special
ഓണപ്പൂക്കളം പോലെത്തന്നെ മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് പൂക്കൂടയും ഓണപ്പാട്ടുമെല്ലാം. പുത്തൻ തലമുറയ്ക്ക് പരിചയമില്ലാത്ത അത്തരം കാഴ്ചകളിലൊന്നാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട.
കൈതോല മെടഞ്ഞുള്ള പൂക്കൂടയും കൊണ്ട് തൊടിയും കുന്നും മലയും താണ്ടി പൂവിറുക്കുന്ന ഒരു കാലം മലയാളിക്കുണ്ടായിരുന്നു. ആർപ്പുവിളിച്ച് പൂക്കളിറുക്കാൻ പോവുന്ന കുട്ടികൾ നാട്ടിൻപുറങ്ങളിൽ ഇന്നുമുണ്ടെങ്കിലും പൂക്കൂടകൾ കാണാനേയില്ല . പഴയ ഓണക്കാലത്തിന്റെ ഭാഗമായ പൂക്കൂടകൾ നിർമ്മിക്കുകയാണ് മാവൂർ കണ്ണിപറമ്പിൽ അമ്മാളുവും രാധയും.
കൈതോല മെടഞ്ഞ് പൂക്കൂടയുണ്ടാക്കുക അത്ര എളുപ്പമല്ല. ആദ്യം കൈതോലവെട്ടി മുള്ളുകൾ കളഞ്ഞ് ഉണക്കിയെടുക്കും. എന്നിട്ടാണ് പൂക്കൂടയുടെ നിർമ്മാണം. ഓലകൾ പ്രത്യേക രീതിയിൽ വച്ച് മെടഞ്ഞെടുത്താണ് പൂക്കൂട നിർമിക്കുക. ചിലയിടങ്ങളിൽ പൂവട്ടകയെന്നും പറയും.
പണ്ട് അത്തം തുടങ്ങുമ്പോൾ തന്നെ പൂക്കൂടകൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഇന്ന് കൈതോല സുലഭമാണെങ്കിലും പൂവട്ടക ആർക്കും വേണ്ട. എങ്കിലും പഴയ കാലത്തിന്റെ ഓർമ്മപുതുക്കാനായി കൈതോല മടഞ്ഞ് പൂക്കൊട്ടയുണ്ടാക്കുകയാണ് ഇരുവരും.
Story Highlight: onam flower basket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here