ബെൻ സ്റ്റോക്സ് ലോകകപ്പിലും കളിച്ചേക്കില്ല; ഇംഗ്ലണ്ടിനു തിരിച്ചടി

മാനസികാരോഗ്യം പരിഗണിച്ച് ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാലത്തേക്ക് ഇടവേളയെടുത്ത ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഒക്ടോബറിൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സ്റ്റോക്സ് ഇപ്പോൾ ക്രിക്കറ്റിനെപ്പറ്റി ചിന്തിക്കുന്നില്ലെന്നും അതിനാൽ തന്നെ ടി-20 ലോകകപ്പിൽ കളിക്കാനുള്ള സാധ്യത ഇല്ലെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. (ben stokes world cup)
നിലവിൽ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സ്റ്റോക്സ് യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായിരുന്നു. ഈ മാസം 19ന് ആരംഭിക്കുന്ന ഐപിഎലിൽ നിന്ന് വിട്ടുനിൽക്കുമെങ്കിൽ ലോകകപ്പിൽ താരം കളിക്കുമെന്നായിരുന്നു സൂചന. എന്നാൽ, അതിനുള്ള സാധ്യതയും കുറവാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.
Read Also : മേൽക്കൈ ഞങ്ങൾക്ക്; ടി-20 ലോകകപ്പ് ഇന്ത്യയെ കീഴടക്കി തുടങ്ങണം: ബാബർ അസം
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlight: ben stokes miss t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here