കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട തമിഴ്നാട്ടിലെ ആദിവാസി പെൺകുട്ടിക്ക് സൗജന്യ കോളേജ് സീറ്റ് ലഭിച്ചു
തമിഴ്‍നാട്ടിലെ ജില്ലാ ഭരണകൂടം കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഗവൺമെന്റ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തിൽ കോളേജ് സീറ്റ് നിഷേധിക്കപ്പെട്ട കാട്ടുനായകർ സമുദായത്തിൽ നിന്നുള്ള 18 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഐൻസ്റ്റീൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ (ഇസിഎഎസ്) സൗജന്യ സീറ്റ് ലഭിച്ചു.
ആൾവാർകുറിശ്ശിയിൽ നിന്നുള്ള കാട്ടുനായകർ സമുദായത്തിലെ വിജയലക്ഷ്മിക്ക് പ്രവേശന ഉത്തരവ് ഇ.സി.എ.എസ്. സെക്രട്ടറി ഏഴിൽവാണൻ കൈമാറി. സൗജന്യ വിദ്യാഭ്യാസം, ഗതാഗത സൗകര്യം, യൂണിഫോം എന്നിവ അദ്ദേഹം വാഗ്ദാനം ചെയ്തു.
“കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നേടാനുള്ള എന്റെ ശ്രമങ്ങളെല്ലാം വെറുതെയാകുന്നതിനാൽ എന്റെ ഉന്നതപഠന സ്വപ്നം ഉപേക്ഷിക്കാൻ ഞാൻ ആലോചിച്ചു. എന്നിരുന്നാലും, ഞാൻ ഇപ്പോൾ ബി.എസ്.സി., മാത്തമാറ്റിക്‌സിൽ ചേർന്നിട്ടുണ്ട്, മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കാൻ ഞാൻ പദ്ധതിയിടുന്നു, ”വിജയലക്ഷ്മി പറഞ്ഞു.
വിജയലക്ഷ്മിക്ക് വേണ്ടി ഈ സീറ്റ് ഏഴിൽവാണനോട് ആവശ്യപ്പെട്ടത് ഡി.എം.കെ. എം.പി. എം.കെ. കനിമൊഴിയാണ്. എന്ത് വിലകൊടുത്തും വിജയലക്ഷ്മിയെ പഠിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് എം.കെ. കനിമൊഴി വ്യക്തമാക്കി.
അതേസമയം, പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന തന്റെ കാട്ടുനായകർ സമുദായത്തിന് പകരം എസ്.സി. വിഭാഗത്തിലെ കുറവൻ സമുദായത്തിന് കീഴിലുള്ള സർട്ടിഫിക്കറ്റ് മകൾക്ക് നൽകുവാൻ റവന്യൂ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് വിജയലക്ഷ്മിയുടെ പിതാവ് ശങ്കർ അവകാശപ്പെട്ടു. “കനിമൊഴിയുടെ ഇടപെടൽ ഞങ്ങൾക്ക് ശരിയായ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാവാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.
വിജയലക്ഷ്മി ആൽവാർകുറിശ്ശിയിലെ തന്റെ പ്രദേശത്തുനിന്നുള്ള ആദ്യ ബിരുദധാരിയാകും. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകളുടെ അഭാവം കാരണം, അവളുടെ ചില ബന്ധുക്കൾ പ്ലസ് ടു വരെ പഠിക്കുകയും പിന്നീട് കോളേജ് ബിരുദം ഇല്ലാതെ ജോലി നോക്കുകയും ചെയ്തു. അവരിൽ ചിലർ സെൽഫ് ഫിനാൻസ് ഡിപ്ലോമ കോഴ്സുകളിൽ ചേർന്നു.
Story Highlight: Free college seat for a tribal girl in TN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here