2015ൽ വാഗ്ദാനം ചെയ്യപ്പെട്ട സർക്കാർ ജോലി ഇതുവരെ ലഭിച്ചില്ല; വർഷങ്ങളുടെ നിയമ പോരാട്ടം നടത്തി മുൻ ഒളിമ്പ്യൻ
ഒരു സർക്കാർ ജോലി സ്വപ്നം കണ്ട് കഴിയുകയാണ് ഒരിക്കൽ രാജ്യത്തിൻ്റെ അഭിമാനമായ മുൻ ഒളിമ്പ്യൻ സുമേഷ്. 2015ൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വോളിബോൾ ടീമിൻ്റെ നായകനായിരുന്ന കാസർകോട് ചെറുവത്തൂരെ സുമേഷാണ് ഒരു ജോലിക്കായി വർഷങ്ങളുടെ നിയമ പോരാട്ടം തുടരുന്നത്.
തൻ്റെ പരിമിതികളെ കായിക രംഗത്തൂടെ മറികടന്ന് നാടിനും രാജ്യത്തിനും അഭിമാനമായ താരമാണ് സുമേഷ്. 2015ൽ അമേരിക്കയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ലൂസേഴ്സ് ഫൈനലിൽ ജപ്പാനെ തോൽപ്പിച്ച് വോളിബോളിൽ ഇന്ത്യ വെങ്കലം നേടിയപ്പോൾ
ക്യാപ്റ്റനും ടീമിലെ ഏക മലയാളിയും ചെറുവത്തൂർ സ്വദേശിയായ സുമേഷ് ആയിരുന്നു.
മെഡലുമായി നാട്ടിലെത്തി ഏറ്റുവാങ്ങാത്ത സ്വീകരണങ്ങളില്ല. സർക്കാർ ജോലി ഉൾപ്പെടെ വാഗ്ദാനത്തിൻ്റെ ലിസ്റ്റിൽ വന്നു. പക്ഷേ ജോലി ഇപ്പോഴും ഒരു സ്വപ്നം പോലെ ബാക്കിയാണ്.
Read Also : ആളൂർ പീഡനം; പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നു, സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി
ക്ഷേത്രങ്ങളിലേക്ക് പൂമാലകൾ കെട്ടിയാണ് സുമേഷ് ജീവിതത്തിൻ്റെ മടുപ്പ് മാറ്റുന്നത്.വോളിബോൾ ഇന്നും ജീവ ശ്വാസമാണ് സുമേഷിന്. പ്രദേശത്തെ കുട്ടികൾക്ക് പരിശീലനം നൽകുന്നുമുണ്ട്. ഭിന്നശേഷിക്കാരുടെ കായിക നേട്ടങ്ങൾ സ്പോർട്സ് നിയമനങ്ങൾക്ക് പരിഗണിക്കുമെങ്കിലും മാനസിക വെല്ലുവിളി ഉള്ളവർക്ക് അർഹതയില്ല എന്നായിരുന്നു മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് സ്പോർട്സ് കൗൺസിലിൻ്റെ മറുപടി. ഇതിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ ഹർജിയിലാണ് ഇപ്പൊൾ അനുകൂല വിധി ഉണ്ടായത്.
അനുകൂല വിധി ഉണ്ടായ സാഹചര്യത്തിൽ സർക്കാർ ജോലിയെന്ന തൻ്റെ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയിലാണ് ഒളിമ്പ്യൻ സുമേഷ്.
Story Highlight: former Olympian no job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here