കൃപാലയം ലൈസൻസ് മാനദണ്ഡം ലംഘിച്ചു; ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസർ ഷൈനി മോൾ 24 നോട്
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കൃപാലയം ലൈസൻസ് മാനദണ്ഡം ലംഘിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്ന് ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസർ ഷൈനി മോൾ 24 നോട് പറഞ്ഞു. ( kripalayam violated license guidelines )
ഇടുങ്ങിയ സാഹചര്യത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ഒപ്പം അന്തേവാസികളിൽ നിന്ന് പതിനായിരം മുതൽ ഇരുപത്തി അയ്യായിരം വരെ ഫീസ് ഈടാക്കിയിരുന്നതായും കണ്ടെത്തി. ഓൾഡേജ് ഹോം നടത്തുന്നതിന് ലഭിച്ച ലൈസൻസ് സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് ദുരുപയോഗം ചെയ്തു. ചട്ടവിരുദ്ധമായി വൻ തുക ഫീസ് വാങ്ങി. ഓൾഡ് ഏജ് ഹോമിൽ വൃദ്ധരോടൊപ്പം 35 കാരനെ താമസിപ്പിച്ച് ദുരിത ജീവിതം നൽകിയെന്നും കണ്ടെത്തി.
തിരുവനന്തപുരം ശ്രീകാര്യത്ത്സെറിബ്രൽ പാൾസി ബാധിച്ച യുവാവിനെ ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട സംഭവം ട്വന്റിഫോർ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. തുടർന്ന് സംഭവത്തിൽഅടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആർ.ബിന്ദു സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സെറിബ്രൽ പാൾസി പോലുള്ള രോഗാവസ്ഥ ഉള്ളവരെ പ്രവേശിപ്പിക്കാൻ വൃദ്ധസദനമായി രജിസ്റ്റർ ചെയ്ത കൃപാലയത്തിന് അനുമതിയുണ്ടോ എന്ന് പരിശോധിക്കാനും മന്ത്രി നിർദേശിച്ചിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫിസർ ഷൈനി മോളുടെ നേതൃത്വത്തിലെ സംഘം സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
തിരുവനന്തപുരം ശ്രീകാര്യത്ത്സെറിബ്രൽ പാൾസി ബാധിച്ച യുവാവിനെ എല്ലും തോലുമാക്കിയ സംഭവത്തിൽ ട്വന്റിഫോർ വാർത്ത ശരിവെച്ച് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പരാതിക്കാരനായ സഹോദരൻ ആനന്ദ് അയച്ച തുക കൈപ്പറ്റി, വിഷ്ണുപ്രസാദിന് ആവശ്യമായ ഭക്ഷണമൊ, മതിയായ വസ്ത്രമൊ, ചികിത്സയൊ നൽകാതെ പട്ടിണിക്കിട്ട് എല്ലും തോലുമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന്ശ്രീകാര്യം സിഐ ആസാദ് അബ്ദുൾ കലാം, സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. മനുഷ്യത്വരഹിതമായ നടപടിയിൽ ഏർപ്പെട്ട സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് പൊലീസിന്റെ ശുപാർശ.
Story Highlights: kripalayam violated license guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here