ഹലാൽ വിഷയത്തിലെ പ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളത് : വി.ഡി സതീശൻ

ഹലാൽ വിഷയത്തിലെ പ്രചാരണങ്ങൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കുറ്റക്കാരായവരെ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരാൻ സർക്കാർ തയാറാകണമെന്നും വി.ഡി സതീശൻ പറഞ്ഞു. ( vd satheesan against halal controversy )
‘എന്തുകൊണ്ടാണ് സർക്കാർ നടപടിയെടുക്കാത്തത് ? പച്ചയ്ക്ക് വർഗീയത പറയുകയാണ്. കേട്ടാൽ ഞെട്ടുന്ന തരത്തിലുള്ള വർഗീയതയാണ്. അടിസ്ഥാനമില്ലാത്ത പ്രചാരണമാണ് നടക്കുന്നത്. സർക്കാർ ജാഗ്രതയോടുകൂടി നീങ്ങി ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണം’- വി.ഡി സതീശൻ പറയുന്നു.
അതിനിടെ ഹലാൽ വിഷയത്തിൽ സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബിജെപി നേതൃത്വം രംഗത്തുവന്നു. ഹലാൽ ഭക്ഷണത്തെ അനുകൂലിച്ചുള്ള സന്ദിപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ തള്ളിയത്. സംസ്ഥാന അധ്യക്ഷൻ പറയുന്നതാണ് ബിജെപി നിലപാട്. പാർട്ടി ഭാരവാഹികളുടെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടുമായി ചേർന്ന് പോകണമെന്ന് പി സുധീർ ചൂണ്ടിക്കാട്ടി. ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും ഇസ്‌ലാമിക പണ്ഡിതൻമാർ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ലെന്നും സുധീർ പറഞ്ഞു.
ഹലാൽ വിവാദത്തിൽ ബിജെപി നിലപാട് തള്ളിയ പാർട്ടി വക്താവ് സന്ദീപ് വാര്യർക്ക് മറുപടിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സന്ദീപ് വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്ന് സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്നായിരുന്നു സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും’ -സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights : vd satheesan against halal controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here