പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര ഇന്ന്
അന്തരിച്ച തൃക്കാക്കാര എംഎല്‍എ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പി.ടിയുടെ പാലാരിവട്ടത്തെ വസതിയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്ന് വി പി സജീന്ദ്രന്‍ ചിതാഭസ്മം ഏറ്റുവാങ്ങി. ഇടുക്കിയിലെത്തിച്ചാല്‍ ഇടുക്കി ഡിസിസി നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങും.
പി.ടിയുടെ ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. വൈകുന്നേരം നാല് മണിക്ക് ചിതാഭസ്മം പി.ടി തോമസിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. തുറന്നവാഹനത്തില്‍ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ നേതാക്കള്‍ ആദരവര്‍പ്പിക്കും.
ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശവുമായി ഇടുക്കി രൂപത രംഗത്തെത്തി. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്ന് ഇടുക്കി രൂപത നിര്‍ദേശിച്ചു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്, പ്രാര്‍ത്ഥനാപൂര്‍വം നിശബ്ദത പുലര്‍ത്തണം.പള്ളി വികാരിയും പാരിഷ് കൗണ്‍സിലറും മുന്‍കരുതല്‍ എടുക്കണമെന്നും രൂപത നിര്‍ദേശിച്ചു.
Read Also : ‘പി.ടിയെ കേരളം യാത്രയാക്കിയത് രാജാവിനെ പോലെ’; ഓര്‍മകളില്‍ ഉമ
പി.ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു.
അര്‍ബുദ രോഗബാധിതനായി വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 22 നായിരുന്നു പി.ടി തോമസ് അന്തരിച്ചത്.
Story Highlights : pt thomas mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here