Advertisement

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം; ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി

January 5, 2022
Google News 1 minute Read
vadakkancherry life mission flat

വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തല്‍. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ പ്രേരിതമായുണ്ടാക്കിയ വിവാദമാണിത്. വിഷയത്തില്‍ വിവാദമുണ്ടാക്കിയവര്‍ മാപ്പുപറയണമെന്ന് മുന്‍ മന്ത്രി എ സി മൊയ്തീന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് അപ്രസക്തമാണെന്നും സര്‍ക്കാരിനെയും കൂട്ടുപ്രതികളെയും രക്ഷപെടുത്തുകയാണ് വിജിലന്‍സിന്റെ ലക്ഷ്യമെന്നും വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര വ്യക്തമാക്കി. തൃശൂര്‍ എന്‍ജിനീയറിങ് കോളജിലെ വിദഗ്ധരും, ക്വാളിറ്റി കണ്‍ട്രോളര്‍, പിഡബ്ല്യുഡി ബില്‍ഡിങ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ തുടങ്ങിയവരുള്‍പ്പെടുന്ന സംഘമാണ് വിദഗ്ധ സമിതിയിലുണ്ടായിരുന്നത്.

ബലക്ഷയം ഉണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ ഉറപ്പ് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ വിജിലന്‍സ് സംഘം ചുമതലപ്പെടുത്തിയത്. ഇവരുടെ പരിശോധനയിലാണ് ബലക്ഷയമില്ലെന്ന കണ്ടെത്തല്‍. ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പരിശോധനയ്ക്കായി ഹാമ്മര്‍ ടെസ്റ്റ്, കോര്‍ ടെസ്റ്റ് ഉള്‍പ്പെ
ടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ നടത്തിയിരുന്നു. ഫ്‌ളാറ്റ് നിര്‍മാണം കമ്പിക്കുപകരം പപ്പായത്തണ്ടുകൊണ്ടാണ് എന്നതടക്കം പരിഹാസങ്ങള്‍ വിഷയത്തിലുയര്‍ന്നിരുന്നു. ബലക്ഷയമില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനമെടുത്തില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി.

Read Also : സര്‍വേ കല്ല് പിഴുതെറിയുമെന്ന ആഹ്വാനം ക്രിമിനല്‍ കുറ്റം; കെ സുധാകരനെതിരെ എം വി ജയരാജന്‍

യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയില്‍ 14.50 കോടി ചെലവാക്കിയാണ് വടക്കാഞ്ചേരിയില്‍ 140 ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ 2019 ജൂലൈ 11ന് കരാര്‍ ഒപ്പുവച്ചത്. പദ്ധതിയുടെ പേരില്‍ 4.48 കോടി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയടക്കമുള്ളവര്‍ക്കു കൈക്കൂലി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് വിവാദമായത്.

Story Highlights : vadakkancherry life mission flat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here