Advertisement

ഉത്തരേന്ത്യ ഒരുങ്ങുന്നു; ഇനി വിധിയെഴുത്തിന്റെ ദിവസങ്ങള്‍

January 8, 2022
Google News 2 minutes Read
2022 assembly election

നിര്‍ണായക രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെ പഞ്ചാങ്കത്തിനൊരുങ്ങുകയാണ് ഉത്തരേന്ത്യ. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 14ന് ഒറ്റഘട്ടമായും മണിപ്പൂരില്‍ ഫെബ്രുവരി 27നും മാര്‍ച്ച് 3നും രണ്ട് ഘട്ടമായും യുപിയില്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കാം. ( 2022 assembly election )

പഞ്ചാബ്

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം നിയമസഭാ സീറ്റുകളുള്ളത് പഞ്ചാബിലാണ്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമെന്ന പ്രത്യേകതയും പഞ്ചാബിന് മാത്രം. ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബ് വിരലില്‍ മഷി പുരട്ടാനിറങ്ങുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിന് ശേഷമുള്ള വിധിയെഴുത്ത് ഏറെ നിര്‍ണായകമാണ്. ഫെബ്രുവരി 14നാണ് വോട്ടടുപ്പ്.

ടൈംസ് നൗവീറ്റോ നടത്തിയ പ്രീപോള്‍ സര്‍വേ ഫലം പുറത്തുവരുമ്പോള്‍ പഞ്ചാബില്‍, വ്യക്തമായ ഭൂരിപക്ഷമില്ലാതെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനക്കയറ്റത്തിനാണ് സാധ്യത. ശിരോമണി അകാലിദള്‍-ബിഎസ്പി സഖ്യം 14-17 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പ്രവചനം. ബിജെപി-പിഎല്‍സി സഖ്യം 13 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള 117ല്‍ 104 സീറ്റുകളിലേക്കാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുക.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ്- 77, ആംആദ്മി- 20, ശിരോമണി അകാലിദള്‍- 15, ബിജെപി- 3, എല്‍ഐപി- 2 എന്നിങ്ങനെയായിരുന്നു വിജയം.

ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10ന് ആരംഭിക്കുന്ന വോട്ടെടുപ്പ് മാര്‍ച്ച് 7ന് അവസാനിക്കും. ബിജെപിയുടെ യോഗി ആദിത്യനാഥ്, എസ്പിയുടെ അഖിലേഷ് യാദവ്, ബിഎസ്പിയുടെ മായാവതി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാകും സംസ്ഥാനം സാക്ഷ്യം വഹിക്കുക. തെരഞ്ഞെടുപ്പ് മത്സര ചിത്രത്തില്‍ കോണ്‍ഗ്രസ് നാലാം സ്ഥാനത്താണ്.

ഉത്തര്‍പ്രദേശ്

403 സീറ്റുകള്‍ ഉള്ള യുപിയില്‍ 2017ല്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി വിജയിച്ചത്. എസ്പി 47 സീറ്റുകളും, ബിഎസ്പി 19 സീറ്റുകളും നേടി. 2012 ല്‍ നേടിയ 265 സീറ്റുകളില്‍ നിന്നാണ് ബിജെപി 2017 ല്‍ 312 എത്തിച്ചത്. ബിഎസ്പിക്കും എസ്പിക്കും സീറ്റുകളുടെ എണ്ണം കുറഞ്ഞു. 224 ല്‍ നിന്നാണ് എസ് പി 2017ല്‍ 47 ലേക്ക് കൂപ്പുകുത്തിയത്. ബി എസ് പി 80 ല്‍ നിന്ന് 19 ലേക്കും താഴ്ന്നു. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നാലാമത് നില്‍ക്കുന്ന കോണ്‍ഗ്രസ് 2012 ല്‍ 28 സീറ്റ് നേടിയപ്പോള്‍ 2017 ല്‍ ഏഴ് സീറ്റുകള്‍ മാത്രമാണ് നേടിയത്.

ടൈംസ് നൗ നടത്തിയ സര്‍വേ പ്രകാരം സംസ്ഥാനത്ത് യോഗി ആദിത്യനാഥിന് അനായാസ വിജയമുണ്ടാകുമെന്നാണ് സൂചന. രണ്ടാം സ്ഥാനത്ത് എസ്പിയും, മൂന്നാം സ്ഥാനത്ത് ബിഎസ്പിയും, നാലാം സ്ഥാനത്ത് കോണ്‍ഗ്രസുമായിരിക്കുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു.

ഗോവ

ഫെബ്രുവരി 14നാണ് ഗോവയില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് വോട്ടെണ്ണും. 40 മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 2017ല്‍ കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിക്ക് 13 സീറ്റുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വോട്ട് ഷെയര്‍ ബിജെപിക്കായിരുന്നു കൂടുതല്‍. ബിജെപിക്ക് 32 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് ഷെയറാണ് ലഭിച്ചത്. സീറ്റുകള്‍ കുറഞ്ഞെങ്കിലും മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ബിജെപി അധികാരത്തിലേറുകയായിരുന്നു.

കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയാണ് ഗോവ ഭരിക്കുന്നത്. പ്രമോദ് സാവന്ത് ആണ് നിലവില്‍ ഗോവ മുഖ്യമന്ത്രി. മനോഹര്‍ പരീക്കറിന്റെ മരണത്തിനു ശേഷം ഗോവയില്‍ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കോണ്‍ഗ്രസിനെ കൂടാതെ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഗോവയില്‍ ബിജെപിയുടെ എതിരാളികളാവും. തൃണമൂല്‍ ആദ്യമാണ് ഗോവയില്‍ മത്സരിക്കാനിറങ്ങുന്നത്.

ഉത്തരാഖണ്ഡ്

70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫെബ്രുവരി 14ന് ഉത്തരാഖണ്ഡില്‍ ജനം വിധിയെഴുതും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. നിലവില്‍ ഉത്തരാഖണ്ഡ് ഭരിക്കുന്ന ബിജെപി 2017ല്‍ 57 സീറ്റിന്റെ വ്യക്തമായ മുന്‍തൂക്കത്തോടെയാണ് അധികാരത്തിലെത്തിയത്.

നിലവില്‍ പുഷ്‌കര്‍ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ഗ്രൂപ്പ് വഴക്കും ആഭ്യന്തര പോരുകളും കാരണം മൂന്ന് തവണയാണ് ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയെ മാറ്റിയത്. ആദ്യം ത്രിവേന്ദ്ര സിംഗ് റാവത്തും പിന്നീട് തിരാത്ത് സിംഗും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരായി. ഉത്തരാഖണ്ഡില്‍ ജാതി സമവാക്യങ്ങളാണ് നിര്‍ണായകമാവുക. കര്‍ഷക നിയമങ്ങള്‍, തൊഴിലില്ലായ്മ എന്നിവയും തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ സ്വാധീനം ചെലുത്തിയേക്കും.

മണിപ്പൂര്‍

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ ഫെബ്രുവരി 27ന് ഒന്നാംഘട്ടം, മാര്‍ച്ച് 3ന് രണ്ടാംഘട്ടം എന്ന നിലയിലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ആലോചിച്ചുതുടങ്ങിയിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. 2017ല്‍ 35.1 ശതമാനം വോട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കിലും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് 36% വോട്ട് നേടിയ ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു.

സിപിഐക്ക് 0.74% വോട്ടും സിപിഐഎമ്മിന് 0.01 % വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രധാനകക്ഷികള്‍ എങ്കിലും എന്‍പിപി, എന്‍പിഎഫ് തുടങ്ങിയ കക്ഷികള്‍ നേടുന്ന വോട്ടും സീറ്റും ആരു ഭരിക്കുമെന്നതില്‍ നിര്‍ണായകം. പരമ്പരാഗത വോട്ടുകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസും വച്ചുപുലര്‍ത്തുന്നുണ്ട്.

Story Highlights : 2022 assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here