‘ഈ ലോകത്ത് ജനിച്ചതാണ് ഞാൻ ചെയ്ത കുറ്റം’; രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്

രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്. ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷകവിദ്യാത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് സ്വയം ജീവനൊടുക്കിയത്.സർവകലാശാലയിൽ വർഷങ്ങളായി തുടർന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ. ( rohit vemula memory )
ഈ ലോകത്ത് ജനിച്ചതാണ് ഞാൻ ചെയ്ത കുറ്റം …കാൾ സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രഎഴുത്തുകാരനാകാൻ ആഗ്രഹിച്ച രോഹിത് വെമുല ജീവിതം അവസാനിപ്പിക്കു മുൻപ് എഴുതിയ വരികൾ …ഉന്നതവിദ്യാഭ്യാസരംഗത്ത് കൊടികുത്തിവാഴുന്ന ജാതീയ വേർതിരിവുകൾക്കെതിരായ പോരാട്ടത്തിനൊടുവിൽ ജീവിതത്തിൽ നിന്നും ഒരിറങ്ങിപ്പോക്ക് .ദളിതർക്കെതിരായ വിവേചനങ്ങൾക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം കൂടിയായിരുന്നു രോഹിതിന്റെ ആത്മഹത്യ.
കടത്തിണ്ണയിൽ കിടന്നുറങ്ങിയും പഠനവും ജോലിയും ഒപ്പത്തിനൊപ്പം മുന്നോട്ട് കൊണ്ടുപോയും പ്രതിസന്ധികളെ അതിജീവിച്ച് രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷകവിദ്യാർത്ഥിയായി . എന്നാൽ സർവകലാശാലയിൽ നേരിടേണ്ടി വന്ന അവഗണയ്ക്കും വിവേചനത്തിനും എതിരെ പ്രതിഷേധിച്ച രോഹിത് വെമുല അധികൃതരുടെ കണ്ണിലെ കരടായി മാറി .തുടർച്ചയായ പ്രതിഷേധങ്ങൾ ഫലം കണ്ടില്ല . മുന്നോട്ട് വഴികളില്ലാതായെന്ന് തോന്നിയപ്പോൾ ഒരു വലിയ പോരാട്ടത്തിനുള്ള വെളിച്ചമായി സ്വയം മാറുകയായിരുന്നു രോഹിത് വെമുല.
Read Also : രോഹിത് വെമുല പ്രക്ഷോഭ നായകന്‍ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു
രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് രാജ്യത്തെ കലാലയങ്ങളിലും തെരുവുകളിലും പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടായി. ദളിത് രാഷ്ട്രീയം ഒരിക്കൽ കൂടി രാജ്യമെങ്ങും ചർച്ചചെയ്യപ്പെട്ടു .
ശാസ്ത്രത്തേയും നക്ഷത്രങ്ങളേയും പ്രകൃതിയേയും ഒരുപോലെ സ്‌നേഹിച്ച ചെറുപ്പക്കാരൻ …ആദ്യമായെഴുതുന്ന അവസാനത്തെ കത്തെന്ന് സ്വന്തം ആത്മഹത്യാക്കുറിപ്പിനെ വിശേഷിപ്പിച്ചാണ് വെമുല ജീവിതത്തോട് വിട പറഞ്ഞുപോയത് . സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതീയ വേർതിരിവുകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് വെമുലയുടെ ഓരോ ഓർമദിനവും.
Story Highlights : rohit vemula memory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here