ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ സ്ഥാനമൊഴിഞ്ഞു
ഓസ്ട്രേലിയൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ രാജിവച്ചു. ലാംഗർ സ്ഥാനമൊഴിഞ്ഞ വിവരം അദ്ദേഹത്തിൻ്റെ മാനേജ്മെൻ്റ് കമ്പനിയായ ഡിഎസ്ഇജിയാണ് അറിയിച്ചത്. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് പരമ്പര 4-0നു സ്വന്തമാക്കിയ ശേഷമാണ് ലാംഗർ സ്ഥാനമൊഴിയുന്നത്. 2018ലാണ് അദ്ദേഹം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകനായി സ്ഥാനമേൽക്കുന്നത്. (Justin Langer Australia coach)
ഓസ്ട്രേലിയൻ ക്രിക്കറ്റിനെയാകമാനം പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ ഡാരൻ ലേമാനു പകരമാണ് ലാംഗർ എത്തുന്നത്. പന്ത് ചുരണ്ടലിൽ ഉൾപ്പെട്ട ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയും ക്രിക്കറ്റിൽ നിന്ന് വിലക്കിയതിനാൽ ഫുൾ സ്ട്രെങ്ത് ടീമിനെയല്ല ലാംഗർക്ക് കിട്ടിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 5-0 എന്ന നിലയിൽ അടിയറ വച്ചുകൊണ്ടാണ് ലാംഗർ പരിശീലക കരിയർ ആരംഭിക്കുന്നത്.
Read Also : പാകിസ്താനിലെ ഭീകരാക്രമണങ്ങൾ; ഓസീസ് താരങ്ങൾ ഭീതിയിലെന്ന് റിപ്പോർട്ട്
ടെസ്റ്റിൽ ടിം പെയ്ൻ ക്യാപ്റ്റനാവുന്നു. പാകിസ്താനും ഇന്ത്യക്കുമെതിരായ ടെസ്റ്റ് പരമ്പരകൾ പരാജയപ്പെട്ടു. 2019ൽ ഓസ്ട്രേലിയ ട്രാക്കിലെത്തി. ഇന്ത്യയിൽ ഏകദിന പരമ്പര വിജയിച്ചുകൊണ്ടാണ് ലാംഗർ തൻ്റെ പരിശീലനക്കരിയറിൽ ആദ്യത്തെ നേട്ടം സ്വന്തമാക്കുന്നത്. പിന്നീട്, ഏകദിന ലോകകപ്പ് സെമിയിലെത്തിയ ഓസ്ട്രേലിയ ആഷസ് നേടി. പാകിസ്താനും ന്യൂസീലൻഡിനുമെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഓസ്ട്രേലിയ നേടി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അടിയറ വച്ചതിനു പിന്നാലെ ലാംഗറിനെതിരെ ചില സ്വരങ്ങളുയർന്നു. അദ്ദേഹത്തിൻ്റെ പരിശീലന രീതി താരങ്ങൾക്ക് അംഗീകരിക്കാനാവുന്നില്ലെന്നായിരുന്നു സൂചന. ഇതിനു പിന്നാലെ ബംഗ്ലാദേശിനെതിരെ ടി-20 പരമ്പര പരാജയപ്പെട്ടെങ്കിലും ടി-20 ലോകകപ്പ് നേടി ഓസ്ട്രേലിയ വിജയവഴിയിൽ തിരികെ എത്തി. തുടർന്നായിരുന്നു ആഷസ് നേട്ടം.
ലാംഗറുടെ അഭാവത്തിൽ സഹ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് ആവും ഇടക്കാല പരിശീലകൻ. മാർച്ചിൽ പാക് പര്യടനത്തിനൊരുങ്ങുന്ന ടീമിനെ മക്ഡൊണാൾഡ് പരിശീലിപ്പിക്കും. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്. മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തിൽ ഉള്ളത്.
Story Highlights: Justin Langer resigns Australia head coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here