കരുത്തോടെ വാവ സുരേഷ്; 7 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രി വിടും
മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും. ആരോഗ്യം പൂർണമായും വീണ്ടെടുത്തെന്ന് ഡോക്‌ടേഴ്‌സ് അറിയിച്ചു. ഓർമ്മശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തു. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ആശുപത്രി വിടുന്നത്.
ആശുപത്രി മുറിയിൽ തനിയെ നടക്കാൻ തുടങ്ങുകയും ആഹാരം സ്വന്തമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാര്യങ്ങളെല്ലാം ഓർത്ത് സാധാരണ പോലെ സംസാരിക്കുന്നു. നിലവിൽ ജീവൻ രക്ഷാമരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പാമ്പ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുൾ മാത്രമാണ് നിലവിൽ നൽകുന്നത്. മുറിവ് പതിയെ ഉണങ്ങുന്നുണ്ട്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണ തോതിൽ തിരിച്ച് കിട്ടി. ഡോക്ടർമാർ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്‍റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്.
Read Also : പരിചരണത്തിന് ആരോഗ്യമന്ത്രിയോട് നന്ദി പറഞ്ഞ് വാവ സുരേഷ്
കോട്ടയം കുറിച്ചി നീലംപേരൂർ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു വാവ സുരേഷിന്‍റെ ചികിത്സ.
Story Highlights: Vava Suresh will be discharged from hospital today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here