ഗവർണർക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി സതീശൻ മാപ്പ് പറയണം; എം ടി രമേശ്

ഗവർണർക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാൻ മാത്രം വി.ഡി സതീശൻ വളർന്നിട്ടില്ല. പ്രതിപക്ഷ നേതാവിൻ്റെ പണി വൃത്തിയായി നിർവഹിക്കാത്ത വി.ഡി സതീശന് ആക്ടിങ് പ്രതിപക്ഷ നേതാവായിരിക്കുന്ന രമേശ് ചെന്നിത്തല ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്നും എം ടി രമേശ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
പ്രതിപക്ഷത്തിൻ്റെ ഭരണഘടനാപരമായ എന്ത് ഉത്തരവാദിത്വമാണ് വി.ഡി സതീശൻ നിർവഹിക്കുന്നത്.സർക്കാർ കാണിക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും കൈയ്യടിക്കുന്ന പ്രതിപക്ഷ നേതാവ് ആ പദവി രാജിവെച്ച് മന്ത്രിസഭയിൽ ചേരുന്നതാണ് നല്ലതെന്നും എം ടി രമേശ് വിമർശിച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ യഥേഷ്ടം കടം വാങ്ങുന്ന പിണറായി സർക്കാർ ചെയ്ത ഒരു ധൂർത്ത് ചൂണ്ടിക്കാണിച്ചതാണോ ഗവർണർ ചെയ്ത കുറ്റമെന്നും എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.
എം ടി രമേശ്- ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഗവർണർക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി സതീശൻ മാപ്പു പറയണം
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാൻ മാത്രം വി.ഡി സതീശൻ വളർന്നിട്ടില്ല.പ്രതിപക്ഷ നേതാവിൻ്റെ പണി വൃത്തിയായി നിർവ്വഹിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് കഞ്ഞിവെയ്ക്കുന്ന വി.ഡി സതീശന് പകരം ആക്ടിങ് പ്രതിപക്ഷ നേതാവായിരിക്കുന്ന രമേശ് ചെന്നിത്തല സതീശന് ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.
പ്രതിപക്ഷത്തിൻ്റെ ഭരണഘടനാപരമായ എന്ത് ഉത്തരവാദിത്വമാണ് വി.ഡി സതീശൻ നിർവ്വഹിക്കുന്നത്.സർക്കാർ കാണിക്കുന്ന ഏത് കൊള്ളരുതായ്മയ്ക്കും കൈയ്യടിക്കുന്ന പ്രതിപക്ഷ നേതാവ് ആ പദവി രാജിവെച്ച് മന്ത്രിസഭയിൽ ചേരുന്നതാണ് നല്ലത്.കോവിഡ് പ്രതിസന്ധി മറികടക്കാൻ യഥേഷ്ടം കടം വാങ്ങുന്ന പിണറായി സർക്കാർ ചെയ്ത ഒരു ധൂർത്ത് ചൂണ്ടിക്കാണിച്ചതാണോ ഗവർണർ ചെയ്ത കുറ്റം.സർക്കാരിൻ്റെ ഏറാൻമൂളികളായി നിൽക്കുന്ന ഡമ്മികളല്ല ഗവർണർമാർ അവർ ഭരണഘടനയുടെ കാവൽക്കാരനാണ്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചും അവർക്കു ലഭിക്കുന്ന അനർഹമായ ആനുകൂല്യങ്ങളിലുള്ള അനീതിയെക്കുറിച്ചും ഗവർണർ ഉന്നയിച്ച അതീവ ഗൗരവമുള്ള ആരോപണത്തെ കുറിച്ച് പ്രതിപക്ഷം എന്താണ് ഒന്നും മിണ്ടാത്തത്.
പഴ്സനൽ സ്റ്റാഫിലെത്തുന്ന രാഷ്ട്രീയക്കാർക്ക് നൽകുന്ന അനർഹമായ സൗകര്യങ്ങൾ ഇനിയെങ്കിലും എടുത്തു കളയണം.ഗവർണറെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ വി.ഡി സതീശൻ തയ്യാറാകണം.രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങളും സംഘടനകൾ മാറി പ്രവർത്തിക്കുന്നതും സ്വാഭാവികമാണ്, ബോഫേഴ്സ് അഴിമതിയുടെ പേരിൽ രാജീവ് ഗാന്ധിയോട് പ്രതിഷേധിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ കോൺഗ്രസ് വിടുന്നത്, ഷാബാനു കേസിൽ കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രതിഷേധിച്ചാണ് അദ്ദേഹം മന്ത്രി സ്ഥാനം രാജിവെക്കുന്നത്, നിലപാടുകളുള്ള മനുഷ്യർ വിയോജിപ്പുകൾ പ്രകടിപ്പിക്കും ചിലപ്പോൾ പ്രസ്ഥാനങ്ങൾ മാറും അതിനെ അവഹേളിക്കേണ്ടതില്ല.മറിച്ച് സ്വന്തം പദവിക്ക് നിരക്കാത്ത രീതിയിലുള്ള സതീശൻ്റെ പ്രതികരണങ്ങളാണ് മാറ്റേണ്ടത്.
Story Highlights: mt-ramesh-support-over-kerala-governor-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here