മണിപ്പൂർ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 76.75 % പോളിംഗ്, വ്യാപക അക്രമം
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ടത്തിൽ വൈകീട്ട് അഞ്ച് വരെ 22 സീറ്റുകളിൽ 76.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2017ൽ ഈ സീറ്റുകളിലുടനീളം ഏകദേശം 86 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. അതേസമയം തൗബാല്‍, സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ചന്ദേൽ, ജിരിബാൻ, സേനാപതി, തമെങ്‌ലോങ്, തൗബൽ, ഉഖ്രുൽ എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്ഥാനാർത്ഥികളാണ് ഈ റൗണ്ടിൽ മത്സരിച്ചത്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ഇസിഐ) കണക്കുകൾ പ്രകാരം ശരാശരി 76.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം 4 മണി വരെ ചന്ദലിൽ 76.71 ശതമാനവും ജിരിബാനിൽ 75.02 ശതമാനവും സേനാപതി 82.02 ശതമാനവും തമെംഗ്‌ലോങ്ങിൽ 66.40 ശതമാനവും തൗബാലിൽ 78 ശതമാനവും ഉഖ്രുളിൽ 76.18 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
തൗബാല്‍, സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് ബിജെപി റിട്ടേണിംഗ് ഓഫീസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മണിപ്പൂരിലെ ചില സ്ഥലങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. ബിജെപി അനുഭാവിയെ ഒരു കോൺഗ്രസ് പ്രവർത്തകൻ വെടിവച്ചു കൊന്നു. വെടിയേറ്റ് പരുക്കേറ്റ എൽ അമുബ സിംഗ് (25) ശനിയാഴ്ച പുലർച്ചെ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. അതേസമയം പുറത്താക്കപ്പെട്ട ബിജെപി നേതാവിന്റെ വസതിക്ക് പുറത്ത് ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചു.
Story Highlights: manipur-election-phase-recorded-amid-reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here