യുക്രൈന്‍ അധിനിവേശം; പുതിയ കമാന്‍ഡറെ നിയമിച്ച് റഷ്യ
യുക്രൈനെതിരായ യുദ്ധം നയിക്കാന്‍ ചുവടുമാറ്റിപ്പിടിച്ച് റഷ്യന്‍ പ്രസിഡന്റ് വഌടിമിര്‍ പുടിന്‍. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ പരാജയപ്പെട്ടതിന് പിന്നാലെ പുടിന്‍, യുദ്ധം നയിക്കാന്‍ പുതിയ കമാന്‍ഡര്‍ ജനറലിനെ നിയമിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യയുടെ സതേണ്‍ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ കമാന്‍ഡറായ ആര്‍മി ജനറല്‍ അലക്‌സാണ്ടര്‍ ഡ്വോര്‍നിക്കോവിനെയാണ് റഷ്യയുടെ സൈനിക കാമ്പെയ്‌നിന്റെ തിയേറ്റര്‍ കമാന്‍ഡറായി നിയമിച്ചത്.
2015 സെപ്തംബറില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പുടിന്‍ സൈന്യത്തെ അയച്ചതിനുശേഷം, സിറിയയിലെ റഷ്യയുടെ സൈനിക നടപടികളുടെ ആദ്യ കമാന്‍ഡറായിരുന്നു 60 കാരനായ ഡ്വോര്‍നിക്കോവ്.
സെപ്തംബര്‍ 2015 മുതല്‍ ജൂണ്‍ 2016 വരെ ഡ്വോര്‍നിക്കോവിന്റെ കമാന്‍ഡിന്റെ കാലത്ത്, സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ പ്രദേശമായ അലപ്പോ പിടിച്ചെടുത്തു. അസദ് ഭരണകൂടത്തെയും സഖ്യകക്ഷികളെയും പിന്തുണച്ചുകൊണ്ടായിരുന്നു റഷ്യയുടെ നിലപാട്. 2016 ഡിസംബറില്‍ നഗരം സിറിയന്‍ സര്‍ക്കാര്‍ സേനയുടെ കീഴിലാവുകയും ചെയ്തു.
Read Also : പോളിഷ് എംബസി, കോൺസുലേറ്റ് ജീവനക്കാരെ പുറത്താക്കി റഷ്യ
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ 45ഓളം പോളിഷ് എംബസി, കോണ്‍സുലേറ്റ് ജീവനക്കാരെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്താക്കി. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് സംശയിക്കുന്ന 45 നയതന്ത്രജ്ഞരെ പോളണ്ടില്‍ നിന്ന് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികാര നടപടി.
Story Highlights: Putin appoints new commander for Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here