വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിൽ പടത്ത കോര മത്സ്യം; അറിയപ്പെടുന്നത് കടലിലെ സ്വർണമെന്ന്
വൈപ്പിൻ കാളമുക്ക് ഫിഷിങ് ഹാർബറിലെത്തിയ ബോട്ടിൽ നിന്ന് ലഭിച്ചത് പടത്ത കോര മത്സ്യം. കടലിലെ സ്വർണം എന്നറിയപ്പെടുന്ന വിലയേറിയ മത്സ്യമാണിത്. മഞ്ജു മാതാ 5 എന്ന ഫിഷിങ് ബോട്ടിൽ നിന്നാണ് മത്സ്യം ലഭിച്ചത്. ഏകദേശം 3 കിലോയ്ക്ക് അടുത്ത് തൂക്കം വരുന്ന മീനാണ് കിട്ടിയിരിക്കുന്നത്. നാളെ വൈപ്പിൻ കാളമുക്ക് ഹാർബറിൽ ഈ മത്സ്യം വിൽപ്പനക്ക് വക്കും.
ഇതിനു മുൻപ് കൊല്ലം നീണ്ടകരയിൽ ഈ മത്സ്യം കിട്ടിയത് വലിയ വാർത്തയായിരുന്നു. നീണ്ടകര മത്സ്യഹാര്‍ബറില്‍ പടത്തകോരക്ക് ലേലം വിളിയിലൂടെ 59000 രൂപയാണ് ലഭിച്ചത്. അന്ന് കായംകുളം ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ തൃക്കന്നപ്പുഴ സ്വദേശി ഗിരീഷ്‌കുമാരിന്റെ സ്രാങ്കായ പൊന്നുതമ്പുരാന്‍ എന്ന ബോട്ടിനാണ് പടത്തക്കോര ലഭിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കടലില്‍ പൊങ്ങിവന്ന കൂറ്റന്‍ മത്സ്യത്തെ കണ്ട ഗിരീഷും ഗോപനും കടലില്‍ ചാടി ഇതിനെ പിടിക്കുകയായിരുന്നു.
പടത്തകോരയുടെ എയര്‍ബ്ലാഡറിനാണ് പൊന്നും വില. വൈന്‍ ശുദ്ധീകരണത്തിനും ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊളാജിന്‍ നിര്‍മ്മാണത്തിനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും പടത്തക്കോരയുടെ എയര്‍ബ്ലാഡര്‍ ഉപയോഗിക്കും. എന്നാല്‍ പടത്തക്കോരയുടെ മാംസത്തിന് ഔഷധ ഗുണമുണ്ടെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മുമ്പ് പരമ്പരാഗത ചികിത്സക്ക് തീരദേശവാസികള്‍ പടത്തക്കോരയുടെ മാംസം ഉപയോഗിച്ചിരുന്നു.
Story Highlights: Coral fish caught in the Kalamukku fishing harbor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here