ചാരുംമൂട് സംഘർഷം : പബ്ലിക് പ്രോസിക്യൂട്ടറും പ്രതി
ചാരുംമൂട് സംഘർഷത്തിൽ മാവേലിക്കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സോളമനെ മൂന്നാം പ്രതിയാക്കി. കോൺഗ്രസ് ഓഫിസ് തകർത്തതിലാണ് കേസ്. ഒൻപത് സിപിഐ പ്രവർത്തകരും കേസിലെ പ്രതികളാണ്. എഫ്‌ഐആർ പകർപ്പ് 24ന് ലഭിച്ചു. ( charummoodu conflict public prosecutor culprit list )
ബുധനാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫിസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫിസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇത് സംബന്ധിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒക്ക് പരാതിയും നൽകിയിരുന്നു.
ബുധനാഴ്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർ മുണ്ടാക്കി. പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി.
തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും കൊടിമരം നീക്കം ചെയ്യണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. ഇതിനിടെ പൊലീസുകാർക്കും തലയ്ക്ക് പരുക്കേറ്റതോടെ കൊടിമരത്തിന് സമീപമുണ്ടായിരുന്ന രണ്ടു വനിത പൊലീസുകാരെയടക്കം തള്ളിമാറ്റി കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതിട്ടു.
Story Highlights: charummoodu conflict public prosecutor culprit list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here