‘വീട്ടിൽ റോൾസ് റോയ്‌സ് മുതൽ എല്ലാ വാഹനങ്ങളുമുണ്ട്’; ഥാർ വാങ്ങിയ വിഘ്‌നേഷിന്റെ അച്ഛൻ
ഗുരുവായൂർ ഥാർ ലേലം ഏറെ വിവാദങ്ങൾക്ക് ശേഷം പൂർത്തിയായി. അങ്ങാടിപ്പുറം സ്വദേശിയും ദുബായ് വ്യവസായിയുമായ വിഘ്‌നേഷ് വിജയനാണ് ഥാർ സ്വന്തമാക്കിയത്. ഗ്ലോബൽ സ്മാർട്ട് ബിസിനസ് ഗ്രൂപ്പ് ഡയറക്ടറാണ് വിഘ്‌നേഷ്. ( vignesh has car collection says father )
വിഘ്‌നേഷ് ഒരു വാഹനപ്രേമിയാണ്. ദുബായിൽ മാത്രം ഒൻപത് വാഹനങ്ങളുണ്ട്. നാട്ടിൽ ബെൻസ്, ബിഎംഡബ്ല്യു, സിയാസ്, ഇന്നോവ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളും, ദുബായിൽ റോൾസ് റോയ്‌സ് മുതലുള്ള എല്ലാ വാഹനങ്ങളുമുണ്ട്. ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന് കാർ ലേലത്തിനെത്തിയ വിഘ്‌നേഷിന്റെ അച്ഛൻ ട്വന്റിഫോറിനോട് പറഞ്ഞു.
‘ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കുക എന്നത് സ്വപ്‌നമായിരുന്നു. പുനർ ലേലം വേണമെന്ന് ഞങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. ഹിന്ദു സേവാ കേന്ദ്രവും ആവശ്യപ്പെട്ടിരുന്നു’- വിഘ്‌നേഷിന്റെ അച്ഛൻ പറയുന്നു.
Read Also: അമൽ മുഹമ്മദ് മുതൽ വിഘ്‌നേഷ് വരെ; ഗുരുവായൂരപ്പന്റെ ഥാർ ‘ഓടിയ’ വഴി
ഗുരുവായൂരിൽ വഴിപാടായി നൽകിയ ഥാർ വാഹനം 43 ലക്ഷം രൂപയ്ക്കാണ് പുനർലേലത്തിലൂടെ വിഘ്‌നേഷ് സ്വന്തമാക്കിയത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലിയാണ് ആദ്യ ലേലത്തിൽ ഥാർ സ്വന്തമാക്കിയത്. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് പ്രവാസിയായ എറണാകുളം സ്വദേശി അമൽ സ്വന്തമാക്കിയത്. ജിഎസ്ടി ഉൾപ്പടെ പതിനെട്ടു ലക്ഷത്തോളം രൂപ വരും. വാഹനത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപവരെ നൽകാൻ തയ്യാറായിരുന്നു എന്ന് അമൽ മുഹമ്മദലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതോടെ, ലേലം ഉറപ്പിച്ചത് താൽക്കാലികമായി മാത്രമാണെന്നും അന്തിമ തീരുമാനം ഭരണ സമിതിയുടെതാണെന്നുമായിരുന്നു ദേവസ്വം ചെയർമാന്റെ നിലപാട്. എന്നാൽ ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്.
Story Highlights: vignesh has car collection says father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here