കുരങ്ങുവസൂരി; കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ. സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തിൽ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേർക്കാണ് 21 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണം നിർദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിച്ചിയിച്ചു ( Two persons monkeypox observation ).
അതേസമയം, കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ആദ്യം വിവരങ്ങൾ നൽകിയെങ്കിലും ഇപ്പോൾ വിവരങ്ങൾ നൽകാൻ തയാറാകുന്നില്ല. നിരീക്ഷണത്തിലുള്ള മാതാപിതാക്കളും പൂർണ വിവരങ്ങൾ നൽകുന്നില്ല. കൂടുതൽ പേരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യവകുപ്പ്. ഹൈ റിസ്ക് വിഭാഗത്തിൽ രോഗിയുടെ വീട്ടിലുള്ള രണ്ട് പേരും മറ്റ് മൂന്ന് ആളുകളുമുണ്ടെന്ന് ആരോഗ്യമന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി.
Read Also: സ്വാതന്ത്ര്യദിന അവധി റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ
സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്നതാണ്. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കൊവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.
കുരങ്ങുവസൂരിയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കുരങ്ങുവസൂരി സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ എയർപോർട്ടുകളിൽ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തിൽ വന്നവർ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തിൽ മോണിറ്ററിംഗ് സെൽ രൂപീകരിക്കുന്നതാണ്. എല്ലാ ജില്ലകൾക്കും ഗൈഡ്‌ലൈൻ നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Story Highlights: monkeypox; Two persons under observation in Kottayam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here