ബാലഗോകുലം പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റ്?, സിപിഐഎം നടപടി മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാൻ; കെ സുരേന്ദ്രൻ
സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ കോഴിക്കോട് മേയർക്കെതിരെ സിപിഐ എം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതിൽ എന്താണ് തെറ്റ്?. സിപിഐഎമ്മിന്‍റെ ഇരട്ട നീതിയുടെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലീം സംഘടനകളുടെ എതിർപ്പിനെ ഭയന്നാണ് സർക്കാരിന്‍റെ എല്ലാ തീരുമാനമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. നടപടിയെടുത്ത് മേയറെ തൽസ്ഥാനത്ത് നിന്ന് മാറ്റാനാണ് ശ്രമമെന്നാണ് പറയുന്നത് മുസ്ലീം സംഘടനകളുടെ എതിർപ്പ് ഉയർന്നപ്പോഴാണ് ശ്രീറാമിനെ മാറ്റിയത്. സിപിഐഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രധാനം.ന്യൂനപക്ഷ വർഗീയതയെ സിപിഐ എം താലോലിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇതിനിടെ ആർഎസ്എസ് വേദിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സിപിഐഎം ചിലവിൽ ആർഎസ്എസ് മേയറെ കിട്ടിയെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ വിമർശിച്ചു. മേയർക്കെതിരെ സിപിഐഎം നടപടിയെടുക്കാൻ തയ്യാറാണോയെന്ന് പ്രവീൺകുമാർ ചോദിച്ചു.
എന്നാൽ വിമർശനത്തിന് വിശദീകരണവുമായി കോഴിക്കോട് മേയർ രംഗത്തെത്തി. വിവാദത്തിൽ ദുഃഖമുണ്ട്, മനസ്സിൽ വർഗീയതയില്ലെന്ന് മേയർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർേദശിച്ചിട്ടില്ല.മേയറെന്ന നിലയ്ക്ക് സ്ത്രീകളുടെ കൂട്ടായ്മ ക്ഷണിച്ചപ്പോൾ പോയി. ശുപരിപാലനത്തെക്കുറിച്ചാണ് സംസാരിച്ചത്. വർഗീയതയെക്കുറിച്ചല്ല. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടിയുടെ അനുമതി വാങ്ങണമെന്ന് തോന്നിയില്ലെന്നും മേയർ കോഴിക്കോട്ട് പറഞ്ഞു.
Story Highlights: K Surendran On Calicut mayor participating Balagokulam function
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here