‘സെക്സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്സ് റാക്കറ്റ് നടത്തുന്നവൾ’; മുകേഷ് ഖന്നയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബോളിവുഡ് നടൻ മുകേഷ് ഖന്നയ്ക്കെതിരെ എഫ്ഐആർ ഇടാൻ ഉത്തരവിട്ട് ഡൽഹി വനിതാ കമ്മീഷൻ. സെക്സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്സ് റാക്കറ്റ് നടത്തുന്നവൾ ആണെന്നായിരുന്നു മുകേഷ് ഖന്നയുടെ വിവാദ പരാമർശം. ഇതിലാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. (mukesh khanna misogyny commission)
പ്രസ്താവന വിവാദത്തിലായതിനു ശേഷം അതിനെ ന്യായീകരിച്ച് മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. “എനിക്കും പെൺകുട്ടികളിൽ നിന്ന് സന്ദേശങ്ങൾ വരാറുണ്ട്. എന്നോട് ചാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അവർ നഗ്ന ചിത്രങ്ങളും ആവശ്യപ്പെടാറുണ്ട്. അത് ശരിക്കും പെണ്ണാണോ ആണാണോ എന്ന് നമുക്കറിയില്ല. എനിക്കും മെസേജുകൾ വരാറുണ്ട്. ഞാൻ അവർക്ക് മറുപടി നൽകാറുമില്ല.”- മുകേഷ് ഖന്ന പറഞ്ഞു.
തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മുകേഷ് ഖന്ന നടത്തിയ പരാമർശമാണ് വിവാദമായത്. “തനിക്ക് സെക്സ് ചെയ്യണമെന്ന് ഒരു പെൺകുട്ടി ഒരു ആൺകുട്ടിയോട് പറയുകയാണെങ്കിൽ അവളൊരു പെണ്ണല്ല. അവൾ സെക്സ് റാക്കറ്റ് നടത്തുകയാണ്. കാരണം, പരിഷ്കൃത സമൂഹത്തിലെ ഒരു മാന്യതയുള്ള പെൺകുട്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയില്ല.”- മുകേഷ് ഖന്ന പറഞ്ഞു.
മുൻപും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്നും വീട് പരിപാലിക്കുകയാണ് അവരുടെ ജോലിയെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ പരാമർശം.
സ്ത്രീകൾ ജോലിക്ക് പോയി തുടങ്ങിയതോടെയാണ് ‘മീടൂ’ പ്രശ്‌നങ്ങൾ തുടങ്ങിയത്. സ്ത്രീകളുടെ ജോലി വീട് പരിപാലിക്കുക എന്നതാണ്. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി. നിലവിൽ പുരുഷനൊപ്പം നടക്കുന്നതിനെക്കുറിച്ചാണ് സ്ത്രീകൾ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന പറഞ്ഞിരുന്നു.
ശക്തിമാൻ എന്ന എക്കാലത്തെയും ഹിറ്റ് പരമ്പരയിലൂടെ ഇന്ത്യയാകെ ആരാധകരുടെ വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ ബോളിവുഡ് താരം സോനാക്ഷി സിൻഹയ്‌ക്കെതിരെ ഖന്ന നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹിന്ദുപുരാണമായ രാമായണത്തെ കുറിച്ച് സോനാക്ഷി സിൻഹയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു മുകേഷ് ഖന്നയുടെ പ്രസ്താവന.
Story Highlights: mukesh khanna misogyny delhi women commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here