ഹോങ്കോങിനെതിരെ മെല്ലെപ്പോക്ക്; കെഎൽ രാഹുലിനെതിരെ രൂക്ഷവിമർശനം

ഏഷ്യാ കപ്പിൽ ഹോങ്കോങിനെതിരെ കെഎൽ രാഹുൽ കളിച്ച ഇന്നിംഗ്സിൽ വിമർശനം ശക്തം. ഹോങ്കോങിനെതിരെ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത രാഹുൽ 39 പന്തുകൾ നേരിട്ട് 36 റൺസ് മാത്രമാണ് എടുത്തത്. ഈ ഇന്നിംഗ്സിനെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും മുൻ താരങ്ങളും രംഗത്തുവന്നത്.
നമുക്ക് കാണാൻ കഴിയാത്ത എന്തെങ്കിലും പിച്ചിൽ ഉണ്ടായിരുന്നോ? കെഎൽ രാഹുലിനെപ്പോലെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു സമീപനം അംഗീകരിക്കാനാവില്ലെന്ന് മുൻ പേസർ വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
ദുർബലരായ ഹോങ്കോങിനെതിരെ പവർപ്ലേയിൽ രാഹുൽ നേടിയത് ഒരേയൊരു ബൗണ്ടറിയാണ്. ഒരു ഫ്രീ ഹിറ്റിൽ നിന്നാണ് രാഹുൽ ഈ സിക്സർ നേടിയത്. ബൗണ്ടറി നേടാൻ രാഹുൽ ഫ്രീ ഹിറ്റ് വരെ കാത്തിരിക്കുന്നു എന്ന് കമൻ്റേറ്റർമാർ പറഞ്ഞിരുന്നു. ആകെ ഇന്നിംഗ്സിൽ രാഹുൽ രണ്ട് സിക്സറുകൾ മാത്രമേ നേടിയിരുന്നുള്ളൂ. രാഹുൽ പുറത്തായതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നുതുടങ്ങിയത്. നാലാം നമ്പറിലെത്തിയ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഇന്നിംഗ്സും കോലിയുടെ ഫിഫ്റ്റിയും ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്ത്യക്ക് പരാജയഭീഷണി പോലും ഉണ്ടായേനെ.
മത്സരത്തിൽ ഹോങ്കോങ്ങിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യ വിജയിച്ചിരുന്നു. തുടർച്ചയായ രണ്ട് വിജയത്തോടെ സൂപ്പർ ഫോറിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി മാറി ഇന്ത്യ. ആദ്യ മത്സരത്തിൽ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനും നേരത്തെ സൂപ്പർ ഫോറിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 193 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഹോങ്കോങിന് 5 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യക്കായി സൂര്യകുമാർ യാദവ് (26 പന്തിൽ 68) ടോപ്പ് സ്കോറർ ആയപ്പോൾ കോലി 44 പന്തിൽ 59 റൺസെടുത്തു.
Story Highlights: kl rahul criticize innings hong kong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here