സിദ്ദീഖ് കാപ്പന്റെ ജാമ്യം; സത്യത്തെ ഇരുമ്പ് മറയ്ക്കുള്ളിൽ ഒളിപ്പിച്ചാലും നീതിയുടെ പ്രകാശം പുറത്തുവരുമെന്ന് മഅദനി
ഭരണകൂടങ്ങൾ വസ്തുതയില്ലാത്ത കുപ്രചാരണങ്ങൾ നടത്തിയാലും സത്യത്തെ ഇരുമ്പ് മറക്കുള്ളിൽ ദീർഘകാലം ഒളിപ്പിച്ചാലും നീതിയുടെ പ്രകാശം തെളിമയോടെ പുറത്ത് വരുമെന്നതിന്റെ തെളിവാണ് സിദ്ദീഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീം കോടതി വിധിയെന്ന് പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനി പ്രസ്താവനയിൽ പറഞ്ഞു. യുഎപിഎ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലിൽ വെക്കാനുള്ള ഭരണകൂട താല്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വർഷമായ തടവ് വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് മേലുള്ള ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള ക്യാമ്പയിനിൽ പത്രപ്രവർത്തകരും സ്ഥാപനങ്ങളും പങ്കാളികളാകണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ( Siddique Kappan’s Bail; Abdul Nazer Mahdani with response ).
സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം നൽകിയത് സ്വാഗതാർഹമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. മറ്റ് നിരവധി കേസുകൾക്ക് ഇത് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read Also: സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ല്യുജെ
ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഉപാധികളോടെയാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുപി സർക്കാരിനോട് രേഖാമൂലം വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ കുറ്റകൃത്യത്തിന് കാപ്പന് പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം.
കുറ്റകൃത്യത്തിൽ തന്റെ കക്ഷിക്ക് പങ്കില്ലെന്നും സഹയാത്രികർ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലർ ഫ്രണ്ടിൽ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. പത്രപ്രവർത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹർജിയിൽ പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.
Story Highlights: Siddique Kappan’s Bail; Abdul Nazer Mahdani with response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here