ദുലീപ് ട്രോഫി: യശസ്വി ജയ്സ്വാളിന് ഇരട്ട സെഞ്ചുറി; രണ്ടാം ഇന്നിംഗ്സിൽ കളി പിടിച്ച് വെസ്റ്റ് സോൺ
ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണിനു മേൽക്കൈ. രണ്ടാം ഇന്നിംഗ്സിൽ 57 റൺസ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് സോൺ മൂന്നാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിട്ടുണ്ട്. 319 റൺസിൻ്റെ തകർപ്പൻ ലീഡാണ് വെസ്റ്റ് സോണിനുള്ളത്. യുവ ഓപ്പണർ യശസ്വി ജയ്സാൾ 209 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയാണ്. ശ്രേയാസ് അയ്യർ 71 റൺസെടുത്ത് പുറത്തായി.
ബാബ ഇന്ദ്രജിത്തിൻ്റെ സെഞ്ചുറി (118) മികവിലാണ് സൗത്ത് സോൺ ആദ്യ ഇന്നിംഗ്സിൽ ലീഡെടുത്തത്. മനീഷ് പാണ്ഡെ (48), കൃഷ്ണപ്പ ഗൗതം (43) എന്നിവരും സൗത്ത് സോണിനായി തിളങ്ങി. വെസ്റ്റ് സോണിനു വേണ്ടി ജയദേവ് ഉനദ്കട്ട് 4 വിക്കറ്റും ആതിഷ് ഷെത് 3 വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് സോണിനായി ഓപ്പണർമാരായ ജയ്സ്വാളും പ്രിയങ്ക് പഞ്ചലും ആക്രമിച്ചുകളിച്ചു. മലയാളി പേസർ ബേസിൽ തമ്പിയാണ് ഏറെ തല്ലുവാങ്ങിയത്. ആദ്യ വിക്കറ്റിൽ യശസ്വിയുമായി 110 റൺസ് കൂട്ടുകെട്ടുയർത്തിയ പഞ്ചൽ 40 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (15) വേഗം മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യരുമായിച്ചേർന്ന് 169 റൺസിലും യശസ്വി പങ്കാളിയായി. നാലാം വിക്കറ്റിൽ സർഫറാസ് ഖാൻ – യശസ്വി ജയ്സ്വാൾ സഖ്യം അപരാജിതമായ 58 റൺസാണ് കൂട്ടിച്ചേർത്തത്. യശസ്വിക്കൊപ്പം സർഫറാസും (30) ക്രീസിൽ തുടരുകയാണ്.
Story Highlights: duleep trophy west zone lead south zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here