വിഴിഞ്ഞം പദ്ധതി കേരളാ വികസനത്തിന് അത്യന്താപേക്ഷിതം, അട്ടിമറിക്കാൻ നീക്കം നടക്കുന്നു; ഇ.പി ജയരാജന്‍

വിഴിഞ്ഞം തുറമുഖം പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായി എന്ന വാര്‍ത്ത അത്യന്തം ഗൗരവപൂര്‍ണ്ണമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.
കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമാകുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും, മത്സ്യ വ്യാപാരത്തിനും, കയറ്റുമതിക്കുമുള്‍പ്പെടെ ഏറെ സഹായകമായ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി തുറമുഖം കേരള വികസനത്തിന് നല്‍കിയ സംഭാവന ഏറെ വലുതാണ്. പ്രകൃതിദത്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന ഈ തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏറെ മുന്നോട്ടുപോയ ശേഷം അത് നിര്‍ത്തലാക്കണമെന്ന മുദ്രാവാക്യമുയരുന്നത് ഏറെ സംശയമുയര്‍ത്തുന്നത് കൂടിയാണെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കി.
Read Also: വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
ലോകത്തിന്റെ ചരക്ക് ഗതാഗതത്തില്‍ തന്നെ നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ പറ്റുന്ന ഈ പദ്ധതിയെ അട്ടിമറിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇപ്പോഴും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നത് ഗൗരവപൂര്‍ണ്ണമാണ്. ഇതിന്റെ പിന്നിലുള്ള എല്ലാ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്ന കാര്യം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. അത് നടപ്പിലാക്കാന്‍ എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇ.പി ജയരാജന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
Story Highlights: E P Jayarajan About Vizhinjam Port Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here