ഫുട്ബോൾ ആവേശത്തിനിടയിലും ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ
ഫുട്ബോൾ ആവേശത്തിനിടയിലും ഇരുപത്തിയേഴാമത്ത് രാജ്യന്തര ചലച്ചിത്ര മേളയിൽ ഇത്തവണ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടായിരത്തിലധികം പേർ. ഇത് റെക്കോർഡെന്നും ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന ഒരു ചലച്ചിത്രമേള ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ട്വന്റിഫോറിനോട് പറഞ്ഞു. ഡെലിഗേറ്റുകളെ ഉൾക്കൊള്ളുന്നതിന് തിയറ്ററുകൾ സജ്ജം. എല്ലാ മുന്നൊരുക്കവും സ്വീകരിച്ചിട്ടുണ്ട്. പരാതികളുണ്ടായാൽ പരിഹരിക്കാനും അക്കാദമി സജ്ജമാണ്. മേള നിരാശപ്പെടുത്തിയില്ലെന്ന് പറയേണ്ടത് ഫെസ്റ്റിവലിന് ശേഷം പ്രേക്ഷകരെന്നും രഞ്ജിത് പറഞ്ഞു.
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ലോക സിനിമയിൽ നിന്ന് 85 ഓളം ചിത്രങ്ങളുടെ പ്രീമിയർ പ്രദർശനങ്ങൾ ഇത്തവണത്തെ ഐഎഫ്എഫ്കെയുടെ പ്രധാന സവിശേഷതയെന്ന് ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രദർശനത്തിനൊപ്പം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റിൻ്റെ ലൈവ് മ്യൂസിക് സെഷനും ഇത്തവണ മേളയെ വേറിട്ടതാക്കും.
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രേക്ഷകർക്ക് മുന്നിലെത്തും.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനത്തിന് ശേഷം പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി അരങ്ങേറും. പിന്നാലെ നിശാഗന്ധിയിൽ ഉദ്ഘാടനചിത്രമായ ടോറി ആന്റ് ലോകിത പ്രദര്‍ശിപ്പിക്കും. കാനിൽ വെന്നികൊടി പാറിച്ച റിമൈൻസ് ഓഫ് ദി വിൻഡ് ഉൾപ്പടെ 11 ചിത്രങ്ങൾ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചലച്ചിത്ര മേളയുടെ ഓൺലൈൻ റിസർവേഷനും ഇന്ന് ആരംഭിക്കും.
Story Highlights: iffk this time more than twelve thousand registered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here