ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും തെരഞ്ഞെടുപ്പ് പ്രചരണവും ഒന്നു തന്നെയായിരുന്നു, മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടി; എ എ റഹിം എം പി
മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണ്. ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ ‘അപ്പയുടെ പതിമൂന്നാം വിജയം’.അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ലെന്ന് എ എ റഹീം എം പി.(A A Rahim About puthuppally byelection)
Read Also: നേതൃനിരയിലേക്ക് തലയുയർത്തി തന്നെ ചാണ്ടി ഉമ്മൻ, നെഞ്ചോട് ചേർത്ത് പുതുപ്പള്ളി!
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും തെരഞ്ഞെടുപ്പ് പ്രചരണവും ഒന്നു തന്നെയായിരുന്നുവെന്നും, വിജയിച്ചതിന് ശേഷം മാത്രം എൽ ഡി എഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ അല്പത്വമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എ എ റഹിം എം പി കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണ്. ശ്രീ ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ ‘അപ്പയുടെ പതിമൂന്നാം വിജയം’.അതിനപ്പുറത്ത് ഒരു രാഷ്ട്രീയവും പുതുപ്പള്ളി വിജയത്തിൽ യുഡിഎഫിന് അവകാശപ്പെടാനില്ല. ആദ്യാവസാനം സഹതാപം ആളിക്കത്തിച്ച തെരഞ്ഞെടുപ്പ്. വിജയിച്ചതിന് ശേഷം മാത്രം എൽഡിഎഫ് സർക്കാരിനെതിരായ വിധിയെന്നൊക്കെ വിളമ്പുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ അല്പത്വമാണ്.അത്തരം ഒരു രാഷ്ട്രീയ അങ്കത്തിന് നിങ്ങൾ തയ്യാറായിരുന്നെങ്കിൽ മകനു പകരം കോൺഗ്രസ്സ് നേതാക്കളെ ആരെയെങ്കിലും നിർത്തി ഉമ്മൻചാണ്ടി എന്ന ‘പുതുപ്പള്ളി ഫാക്ടർ’നെ മാറ്റിനിർത്തി മത്സരിക്കാൻ തയ്യാറാകണമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും തെരഞ്ഞെടുപ്പ് പ്രചരണവും ഒന്നു തന്നെയായിരുന്നു.നാല്പതാം ദിവസം എല്ലാ ബൂത്തിലും ഉമ്മൻചാണ്ടിയുടെ ചിത്രവും പുഷ്പാർച്ചനയും;ഉമ്മൻചാണ്ടിയെ അടക്കംചെയ്ത പള്ളിയിലേക്ക് ഓർഗനൈസ്ഡ് ആയ രാഷ്ട്രീയ തീർത്ഥ യാത്രകൾ..സ്ഥാനാർഥിയുടെ അപ്പ എന്ന വൈകാരിക മന്ത്രം.ഒടുവിൽ ‘രാമൻ അപ്പ’ പ്രയോഗം…ഉമ്മൻചാണ്ടിയുടെ മകനും മകളും കുടുംബാംഗങ്ങളും സ്‌ക്രീനിൽ എയർ ടൈം കീപ്പ് ചെയ്തു. ഇതൊക്കെയായിരുന്നു കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ.. അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.എന്നാൽ പ്രചരണകാലത്ത് ഒരു രാഷ്ട്രീയ വാചകം പോലും പറയാതെ , “അപ്പ” എന്ന വികാരത്തിന്റെ ചിലവിൽ മാത്രം വിജയിച്ചു വന്നിട്ട് രാഷ്ട്രീയ നേട്ടമാണെന്ന് വീമ്പ് പറയരുത്. പോളിംഗ് ബൂത്ത് വരെ “അപ്പ ” എന്ന ഫാക്ടർ,ഇപ്പോൾ സർക്കാർ ഫാക്റ്ററും പറയുന്നത് ഒട്ടും യുക്തിസഹമല്ല.
Story Highlights: A A Rahim About puthuppally byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here