യുപി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ, യോഗാ ഗുരു, IAS, IPS; ഉന്നത ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പു നടത്തിയവർ അറസ്റ്റിൽ

യുപി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് വ്യവസായികളെയും കരാറുകാരെയും പറ്റിച്ച രണ്ട് പേരെ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. രാംശങ്കർ ഗുപ്ത, അരവിന്ദ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് രാംശങ്കർ ഗുപ്ത തട്ടിപ്പ് നടത്തിയിരുന്നത്. ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചും വൈസ് ചാൻസിലറാണെന്ന് വിശ്വസിപ്പിച്ചുമൊക്കെ ഇയാൾ പല സമ്പന്നരെയും കബളിപ്പിച്ചിരുന്നു.
“ആശിഷ് ഗുപ്ത” എന്ന പേരിലാണ് രാംശങ്കർ ഗുപ്ത തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഡൽഹിയിലെ സോക്രട്ടീസ് സോഷ്യൽ റിസർച്ച് യൂണിവേഴ്സിറ്റിയുടെ (എസ്എസ്ആർയു) വൈസ് ചാൻസലറാണെന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. പിടിയിലായ അരവിന്ദ് ത്രിപാഠി “യോഗ ഗുരുജി” ആയാണ് അറിയപ്പെട്ടിരുന്നത്. ഗോവൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവരോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ ഇയാൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടെൻഡർ ലഭിക്കുവാനും, ട്രാൻസ്ഫറിനായും, പോസ്‌റ്റിങ്ങ് കിട്ടുാനുമെല്ലാം സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇവർ പണം വാങ്ങിയിരുന്നത്. വൻകിട കമ്പനികളുടെ ഉടമകളിൽ നിന്നും കോൺട്രാക്ടർമാരിൽ നിന്നും പൊലീസ് ഓഫീസർമാരിൽ നിന്നും പ്രതികൾ പണം അടിച്ചുമാറ്റിയിരുന്നു. ആശിഷ് ഗുപ്ത എന്ന പേരിൽ ആരംഭിച്ച അക്കൗണ്ടിലേക്കായിരുന്നു കൂടുതൽ പണവും വന്നത്.
യുപി മുഖ്യമന്ത്രിയുടെ പ്രോട്ടോക്കോൾ ഓഫീസർ, സോക്രട്ടീസ് സർവ്വകലാശാലയിലെ വൈസ് ചാൻസലർ, ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ അംഗം തുടങ്ങി പല പേരുകളിലുള്ള 14 തിരിച്ചറിയൽ കാർഡുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. അഞ്ച് മൊബൈൽ ഫോണുകളും രണ്ട് ലെറ്റർ പാഡുകളും അനവധി വിസിറ്റിംഗ് കാർഡുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. താൻ ഒരു സർക്കാർ വകുപ്പിലും ജോലി ചെയ്യുന്നില്ലെന്നും സോക്രട്ടീസ് സർവ്വകലാശാലയുടെ വി.സി അല്ലെന്നും പ്രതി രാംശങ്കർ മൊഴി നൽകിയിട്ടുണ്ട്.
Story Highlights: Fraud by impersonating UP Chief Minister’s security officer and yoga guru; 2 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here