‘സിപിഐഎമ്മും ബിജെപിയും യൂത്ത് കോൺഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നു’; പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സിപിഐഎമ്മും ബിജെപിയും യൂത്ത് കോൺഗ്രസിന്റെ പുതിയ ടീമിനെ ഭയപ്പെടുന്നു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. യുവമോർച്ചക്കും ഡിവൈഎഫ്ഐക്കും ഒരേ ഭാഷയാണ്. യൂത്ത് ശക്തമായി ഒരു നേതൃത്വം വരുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ ആശങ്കപ്പെടുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ 24നോട് പ്രതികരിച്ചു. (rahul mankoottathil cpim bjp)
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ സംഘടന പരിശോധിക്കും. തിരസ്കരിക്കപ്പെട്ട വോട്ടുകൾ വ്യാജ വോട്ടുകൾ അല്ല. കൃത്യമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയായിരുന്നു തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്. പല പരാതികളും പരിഹരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നല്ല സംഘടനയിൽ നിന്നുള്ള പരാതി. ക്രമക്കേടെ സംബന്ധിച്ച തെളിവുകൾ ഷഹബാസ് വാടേരിയുടെ കയ്യിലുണ്ടെങ്കിൽ ദേശീയ നേതൃത്വത്തിന് ഹാജരാക്കാം. സംഘടനയുടെ ഭാഗമായി നിൽക്കുന്ന ആളുകൾക്ക് ആശങ്കയുണ്ടെങ്കിൽ പരിശോധിക്കും, പരിഹരിക്കും. ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി; ആലുവയിൽ എ ഗ്രൂപ്പ് യോഗം
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുമായി ബന്ധപെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് യൂത്ത് കോൺഗ്രസ് ദേശീയ ഗവേഷണ വിഭാഗം കോ ഓഡിനേറ്റർ ഷഹബാസ് വടേരി പരാതി നൽകിയത്. ക്രമക്കേടിൽ നേതാക്കൾ ഉൾപ്പടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം. കെ.പി.സി.സി ക്കും പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷഹബാസ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടാൻ പൊലീസ് തയ്യാറെടുക്കുകയാണ്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെടും. ഇതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകും. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താനും ആലോചനയുണ്ട്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമച്ചതിനാണ് കേസ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിജിപി കൈമാറിയിരുന്നു. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ ആവശ്യപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ കോൺഗ്രസ് പാർട്ടിയോടും ആവശ്യപ്പെട്ടതായി സഞ്ചയ് കൗൺ ട്വന്റിഫോറിനോട് പറഞ്ഞിുരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: rahul mankoottathil cpim bjp youth congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here