‘എസ്ബിഐ നൽകിയ വിവരങ്ങൾ അപൂർണ്ണം’; ഇലക്ടറൽ ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

ഇലക്ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. എസ്ബിഐ കോടതിയിൽ നൽകിയ കണക്കുകൾ അപൂർണ്ണം. എസ്ബിഐ നിലവിൽ നൽകിയ രേഖകൾക്ക് പ്രമേ ഇലക്ടറൽ ബോണ്ട് നമ്പറുകളും വെളിപ്പെടുത്തണം. രേഖയിൽ സീരിയൽ നമ്പറുകൾ ഉൾപ്പെടാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൻ്റെ ഉത്തരവ്. ഇലക്ടറൽ ബോണ്ട് കേസിൽ മുഴുവൻ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോടതി എസ്ബിഐക്ക് നോട്ടിസ് അയച്ചു. ഇലക്ടറൽ ബോണ്ട് നമ്പറുകളും വെളിപ്പെടുത്തണം. ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആൾ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്നു വ്യക്തമാകൂ എന്നും കോടതി.
“സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത് ആരാണ്? ബാങ്ക് ബോണ്ട് നമ്പറുകൾ വെളിപ്പെടുത്തിയിട്ടില്ല. ബാങ്ക് ഇത് വെളിപ്പെടുത്തിയെ മതിയാകൂ”-വാദത്തിൻ്റെ തുടക്കത്തിൽ തന്നെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തെരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങൾ കമ്മിഷൻ ഇന്നലെ രാത്രിയോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 15 ന് വൈകിട്ട് 5 മണിക്കുള്ളിൽ വിവരങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു കോടതി നിർദേശം.
Story Highlights: Supreme Court Raps SBI For Not Sharing “Complete Data” On Electoral Bonds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here