മുൻ നയതന്ത്രജ്ഞൻ തരൺജിത് സിംഗ് സന്ധു ബിജെപിയിൽ ചേർന്നു

യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു ബിജെപിയിൽ. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. അമൃത്സർ സ്വദേശിയായ സന്ധുവിന് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും.
‘കഴിഞ്ഞ 10 വർഷം പ്രധാനമന്ത്രി മോദിയുമായി അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ചും, അമേരിക്കയുമായും ശ്രീലങ്കയുമായും ഉള്ള ബന്ധത്തിൽ…വികസനത്തിന് ഊന്നൽ നൽകുന്ന വ്യക്തിയാണ് മോദി. ഇന്ന് വികസനമെന്നത് വളരെ അനിവാര്യമായ ഒന്നാണ്. ഈ വികസനം അമൃത്സറിലും എത്തണം. രാജ്യസേവനത്തിൻ്റെ പുതിയ പാതയിലേക്ക് എന്നെ പ്രോത്സാഹിപ്പിച്ച പാർട്ടി അധ്യക്ഷൻ, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് നന്ദി’-മുൻ നയതന്ത്രജ്ഞൻ പറഞ്ഞു.
ഈ വർഷം ജനുവരിയിൽ തരൺജിത് സിംഗ് സന്ധു യുഎസിലെ ഇന്ത്യൻ അംബാസഡർ എന്ന നിലയിലുള്ള തൻ്റെ കാലാവധി പൂർത്തിയാക്കി സർക്കാർ സർവീസിൽ നിന്ന് വിരമിച്ചിരുന്നു. 2020 ഫെബ്രുവരി 3ന് ഹർഷ് വർധൻ ശ്രിംഗ്ലയ്ക്ക് പകരമായാണ് സന്ധു ചുമതല ഏറ്റത്. സന്ധു 1988 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ സന്ധു ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുപ്പത് വർഷത്തിലേറെ നീണ്ടുനിൽക്കുന്നതാണ് അദ്ദേഹത്തിൻ്റെ കരിയർ.
Story Highlights: Former diplomat Taranjit Singh Sandhu joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here