‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ ജിതേന്ദ്ര സിങ്ങിൻ്റെ പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉധംപൂരിൽ മെഗാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു.
ഈ തെരഞ്ഞെടുപ്പ് കേവലം എംപിമാരെ തിരഞ്ഞെടുക്കാനുള്ളതല്ലെന്നും രാജ്യത്ത് ശക്തമായ ഒരു സർക്കാർ രൂപീകരിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു. “കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയും മറ്റ് എല്ലാ പാർട്ടികളും ജമ്മു കശ്മീരിനെ പഴയ കാലത്തേക്ക് തിരികെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. ഈ കുടുംബം നടത്തുന്ന പാർട്ടികൾ ജമ്മു കശ്മീരിന് ഉണ്ടാക്കിയത്ര നാശനഷ്ടങ്ങൾ ആരും ഉണ്ടാക്കിയിട്ടില്ല. ഇവിടെ രാഷ്ട്രീയ പാർട്ടി അർത്ഥമാക്കുന്നത് കുടുംബമാണ്” പ്രധാനമന്ത്രി മോദി പറഞ്ഞു.
“1992-ൽ, ‘ഏകതാ യാത്ര’യ്‌ക്കിടെ എനിക്ക് ഇവിടെ വലിയ സ്വീകരണം ലഭിച്ചതായി ഞാൻ ഓർക്കുന്നു. ആ സമയത്ത്, ഞങ്ങളുടെ ദൗത്യം, കശ്മീരിലെ ലാൽ ചൗക്കിൽ ‘തിരംഗ’ ഉയർത്തുക എന്നതായിരുന്നു. 2014-ൽ, എല്ലാവർക്കും ആശ്വാസം നൽകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകി. ആ ഉറപ്പ് നിറവേറ്റി. തീവ്രവാദം, വിഘടനവാദം, കല്ലേറ്, അതിർത്തി കടന്നുള്ള വെടിവയ്പ്പ് എന്നിവ തെരഞ്ഞെടുപ്പിൻ്റെ വിഷയങ്ങളല്ലാത്തത് ഇതാദ്യമാണ് പ്രധാനമന്ത്രി മോദി പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ നീണ്ട ദുരിതങ്ങൾ അവസാനിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റിയെന്ന് മോദി പറഞ്ഞു. ഒന്നര മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മോദി ജമ്മു കശ്മീർ സന്ദർശിക്കുന്നത്. ഉധംപൂർ ലോക്‌സഭാ സീറ്റിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയാണ് സിംഗ് വീണ്ടും ജനവിധി തേടുന്നത്. ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
Story Highlights : PM Modi says Jammu and Kashmir will get status of statehood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here