പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി

പെരിയ ഇരട്ടക്കൊലപാതകക്കേസ് പ്രതിയുടെ മകന്റെ കല്യാണത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി. 2 അംഗ അന്വേഷണ കമ്മീഷണെയാണ് നിയോഗിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. (periya wedding congress investigation)
ഇതിനിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ രംഗത്തുവന്നിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഗുരുതര ആരോപണങ്ങൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണൻ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹൻ ഉണ്ണിത്താൻ സൗഹൃദം പുലർത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റ് ബാലകൃഷ്ണൻ പെരിയ പിൻവലിച്ചു.
പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതോടെയാണ് കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമായത്. സംഭവത്തിൽ നടപടി നേരിട്ടതോടെ ചടങ്ങിൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തുവെന്ന് പെരിയ കോണ്ഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണൻ പെരിയയെ ലക്ഷ്യമിട്ട് രാജ്‌മോഹൻ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവർക്ക് മാപ്പില്ലെന്നായിരുന്നു ഉണ്ണിത്താന്റെ വിമർശനം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ ഈ സഖ്യം പ്രവർത്തിച്ചെന്നും രാജ് മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഇതോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താനെതിരെയുള്ള ബാലകൃഷ്ണൻ പെരിയയുടെ മറുപടി വന്നത്.
ഉണ്ണിത്താനും പെരിയ കൊലപാതക കേസിലെ പ്രതിയായ സിപിഐഎം നേതാവ് മണികണ്ഠനും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്നും കേസിൽ ഉണ്ണിത്താൻ ആയിരം രൂപ പോലും ചെലവാക്കിയില്ലെന്നുമാണ് ബാലകൃഷ്ണൻ പെരിയയുടെ വിമർശനം. മണികണ്ഠനും രാജ് മോഹൻ ഉണ്ണിത്താൻ എം പി യും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഉണ്ണിത്താന് വേണ്ടി താൻ കോൺഗ്രസിൽ നിന്ന് പുറത്തു പോകുന്നുവെന്നും ബാക്കി കാര്യങ്ങൾ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കുമെന്നാണ് ബാലകൃഷ്ണൻ പെരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Story Highlights: periya case culprit son wedding congress investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here