”പരിശീലകന് കളിക്കാരന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പങ്കുണ്ട്. തെരഞ്ഞെടുപ്പ് വിവേകത്തോടെയാകണം”; ബി.സി.സി.ഐക്ക് ഗാംഗുലിയുടെ ഉപദേശം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആരാകുമെന്നുള്ള ആകാഷയിലാണ് ആരാധകര്‍. ഐപിഎല്‍ കിരീടം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ മെന്ററായിരുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍ ആകുമെന്നുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വരുന്നുണ്ട്. ബിസിസിഐ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയമിക്കാനുള്ള താല്‍പ്പര്യം അറിയിച്ചുവെന്നുമൊക്കെയുള്ള വിവരങ്ങളും വാര്‍ത്തകളായും മറ്റും പുറത്തുവന്നിരുന്നു. പരിശീലകനായുള്ള ശ്രമങ്ങളുമായി ബിസിസിഐ മുന്നോട്ട് പോകുന്നതിനിടെ ഉപദേശമെന്ന രീതിയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിന് പരിശീലനകനെ നിയമിക്കുമ്പോള്‍ അത് വിവേകത്തോടെആയിരിക്കണമെന്ന കുറിപ്പ് എക്‌സിലാണ് ഗാംഗുലി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ബിസിസിഐക്കുള്ള ഉപദേശമെന്ന മട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്. 2024 ടി ട്വന്റി ലോകകപ്പോടെ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുകയാണ്. കാലാവധിക്ക് ശേഷം പരിശീലകനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനെ കണ്ടെത്താന്‍ ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചത്. ഇതിന് പിന്നാലെയാണ് ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ഗാംഗുലിയുടെ എക്‌സിലെ കുറിപ്പ് ഇപ്രകാരം: ”ഒരാളുടെ ജീവിതത്തില്‍ പരിശീലകന് വലിയ പ്രാധാന്യമുണ്ട്. പരിശീലകന്റെ മാര്‍ഗനിര്‍ദേശവും അവര്‍ നല്‍കുന്ന പരിശീലനവും കളിക്കളത്തിനകത്തും പുറത്തും ഒരു വ്യക്തിയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ പരിശീലകരെ വിവേകത്തോടെ തെരഞ്ഞെടുക്കുക”
Read Also: രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകൻ; പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്‍മാരായതോടെയാണ് ഗൗതം ഗംഭീര്‍ പരിശീലകനാവാനുള്ള സാധ്യതകള്‍ കൂടുതല്‍ ചര്‍ച്ചയായത്. അതേസമയം, രവിശാസ്ത്രിയില്‍ നിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിന് ഇന്ത്യക്കായി ഐ.സി.സി കിരീടങ്ങളൊന്നും നേടിക്കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ടി ട്വന്റി ലോക കപ്പ് അതിനുള്ള അവസാന അവസരമാണ്. മികച്ച ഫോമിലുള്ള കളിക്കാര്‍ ഏറെയുള്ള ഇന്ത്യ ഫൈനലിലെത്താനും കപ്പ് നേടാനും സാധ്യതയുള്ള ടീമുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
Story Highlights : Ganguly’s post appointment Indian coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here