ജവാന്‍മാരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമത്തെ അപലപിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭീരുക്കളാണ് അക്രമം നടത്തിയതെന്ന് പ്രതികരിച്ചു. പുല്‍വാമയിലെ ഭീകാരാക്രമണത്തെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും അപലപിച്ചു.
താഴ്‌വരയിലെ ചോരക്കളി അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. അതേ സമയം പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഇനിയും മരണസംഖ്യ ഉയരുമെന്ന് സിആര്‍പിഎഫ് ഐജി സുല്‍ഫിക്കര്‍ ഹസന്‍ അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും സിആര്‍പിഎഫ് ഐജി മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ ഇന്ന് വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
Read More: ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണം; 30 ജവാന്‍മാര്‍ക്ക് വീരമൃത്യു
പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികര്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here