തച്ചങ്കരിയെ നീക്കിയ നടപടി സ്വാഗതാര്‍ഹം: തൊഴിലാളി യൂണിയനുകള്‍
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് തൊഴിലാളി യൂണിയനുകള്‍. തൊഴിലാളി യൂണിയനുകളെ മോശക്കാരാക്കി ചിത്രീകരിക്കാനാണ് തച്ചങ്കരി എപ്പോഴും ശ്രമിച്ചതെന്നും യൂണിയനുകളെ അധിക്ഷേപിച്ചു കൊണ്ടുള്ള പരിഷ്‌കരണ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭരണപ്രതിപക്ഷ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനായെന്ന തച്ചങ്കരിയുടെ അവകാശവാദം പൊള്ളയാണെന്നും യൂണിയനുകള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച മാസം വരെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വായ്പാ തിരിച്ചടവ് 3 കോടി രൂപയായിരുന്നു. എന്നാല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തിലൂടെ ഇത് 20 വര്‍ഷത്തെ ദീര്‍ഘകാല വായ്പയായി മാറ്റി. ഇതോടെ ഏപ്രില്‍ മുതല്‍ പ്രതിദിന കടം തിരച്ചടവ് 86 ലക്ഷമായി കുറഞ്ഞു. തത്ഫലമായി പ്രതിമാസ ബാധ്യതയില്‍ 64.2 കോടിയുടെ കുറവുണ്ടായി. ഈ വസ്തുത മറച്ചുവെച്ചാണ് എംഡി വ്യാജ പ്രചാരണം നടത്തിയതെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു.
തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങള്‍ ഭരണപ്രതിപക്ഷ യൂണിയനുകള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നല്‍ സമരം മൂലമുള്ള നഷ്ടം യൂണിയന്‍ നേതാക്കളുടെ ശമ്പളത്തില്‍ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം തച്ചങ്കരിയെയും യൂണിയനുകളെയും ഇരു ചേരിയിലാക്കിയിരുന്നു.
Read More: തച്ചങ്കരി പടിയിറങ്ങുമ്പോഴും പ്രതിസന്ധിയ്ക്ക് അയവില്ലാതെ കെ എസ് ആര്‍ ടി സി
തുടക്കത്തില്‍ ഗതാഗത മന്ത്രിക്കും താത്പര്യം ഇല്ലാതിരുന്ന തച്ചങ്കരിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനൊടുവില്‍ മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് തച്ചങ്കരിയുടെ സ്ഥാനചലനം. അതേസമയം തിരുവനന്തപരത്തെ സമ്പൂര്‍ണ്ണ വൈദ്യുത ബസ് നഗരമാക്കാനുള്ള തച്ചങ്കരിയുടെ നിര്‍ദ്ദേശം ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് അംഗീകിരച്ചു. തന്റെ ആശയങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് തച്ചങ്കരി വിലയിരുത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here