‘ആധാര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം; അടുത്ത ലക്ഷ്യം ഇന്ത്യന്‍ പാസ്‌പോര്‍ട്ട്’: അഫ്‌സല്‍ ഗുരുവിന്റെ മകന്‍
ആധാര്‍ കാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷ ലഭിച്ച അഫ്‌സല്‍ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. അടുത്ത ലക്ഷ്യം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നേടുക എന്നതാണ്. ഒരു ഡോക്ടറാകാനാണ് ആഗ്രഹമെന്നും വിദേശത്ത് ഉപരിപഠനത്തിന് പോകുന്നതിന് വേണ്ടിയാണ് പാസ്‌പോര്‍ട്ട് നേടാന്‍ ശ്രമിക്കുന്നതെന്നും ഗാലിബ് പറയുന്നു.
താനൊരു ഡോക്ടറായി കാണാനാണ് മാതാപിതാക്കള്‍ അഗ്രഹിച്ചത്. ഇന്ത്യയില്‍ വൈദ്യ പഠനത്തിന് സാധിച്ചില്ലെങ്കിലും തുര്‍ക്കിയില്‍ ഒരു കോളെജില്‍ നിന്നും സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗാലിബ് പറയുന്നു. മെയ് അഞ്ചിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സിനായി തയ്യാറെടുക്കുകയാണെന്നും പതിനെട്ടുകാരനായ ഗാലിബ് വ്യക്തമാക്കുന്നു.
കശ്മീരിലെ ഭീകരരില്‍ നിന്നും തന്നെ രക്ഷിച്ചത് അമ്മയാണ്. അമ്മയ്ക്കാണ് എല്ലാ ക്രെഡിറ്റും. സുരക്ഷാ സേനാംഗങ്ങളില്‍ നിന്നും തനിക്ക് ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനമാണ് ലഭിച്ചത്. സേനാംഗങ്ങള്‍ ഒരിക്കല്‍ പോലും വിദ്യാലയങ്ങളിലോ വീട്ടിലോവെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഗാലിബ് പറയുന്നു.
കഴിഞ്ഞ മാസം 14 ന് പുല്‍വാമയില്‍ 40 ഓളം സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ചാവേറായത് അഫ്‌സല്‍ ഗുരുവിന്റെ പേരിലുള്ള ചാവേര്‍ പടയിലെ അംഗമായ ആദില്‍ മുഹമ്മദാണ്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഭീകരാക്രമണത്തെ തള്ളി രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here