ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ
കടുത്ത പനിയെത്തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിച്ചു. ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടൻ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയോടൊപ്പം പാരിസിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ പരിപാടിക്കിടയിൽ വെച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കടുത്ത പനിയെത്തുടർന്ന് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. 2016 റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന പെലെ ആരോഗ്യം മോശയതിനെ തുടര്‍ന്ന് അതിൽ നിന്നും വിട്ടു നിന്നിരുന്നു. 2014 അവസാനത്തിൽ അദ്ദേഹം ബ്രസീലില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു.
78കാരനായ പെലെ ലോകത്തിലെ ഏറ്റവും മികച്ച കാല്പന്തു കളിക്കാരിൽ ഒരാളാണ്. ബ്രസീലിനു വേണ്ടി മൂന്ന് തവണ ലോകകപ്പ് നേടിയ അദ്ദേഹം രാജ്യത്തിനു വേണ്ടി 92 കളികളിൽ നിന്ന് 77 ഗോളുകൾ നേടിയിട്ടുണ്ട്. 1958ലും 1962ലും 1970ലുമായിരുന്നു അദ്ദേഹത്തിൻ്റെ ലോകകപ്പ് വിജയങ്ങൾ. തൻ്റെ ക്ലബ് കരിയറിൽ ബ്രസീലിയൻ ക്ലബ് സാൻ്റോസിനായി 638 പന്തുകളിൽ 619 ഗോളുകളും അമേരിക്കൻ ക്ലബ് ന്യൂയോർക്ക് കോസ്മോസിനായി 56 കളികളിൽ നിന്നായി 31 ഗോളുകളും നേടിയിട്ടുണ്ട്. 1977ൽ സജീവ ഫുട്ബോളിൽ നിന്നും അദ്ദേഹം വിരമിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here