ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു

ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യവസായികളെന്ന വ്യാജേനയെത്തിയ ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ഒളിക്യാമറ ദൃശ്യങ്ങൾ ചാനൽ നേരത്തെ പുറത്തുവിട്ടിരുന്നു.എന്നാൽ ദൃശ്യങ്ങൾ വ്യാജമാണെന്നും തനിക്കെതിരെ സിപിഎം ഗൂഡാലോചന നടത്തിയെന്നുമായിരുന്നു രാഘവന്റെ പ്രതികരണം.
തുടർന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ച ഐജി ഒളിക്യാമറ ദൃശ്യങ്ങൾ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റേഞ്ച് ഐജി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. ഇതേ തുടർന്ന് വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടുകയും ചെയ്തിരുന്നു. ഒളിക്യാമറ വിവാദത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടില്ലെന്നും ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ കൃത്രിമമല്ലെന്നുമാണ് ഐജിയുടെ അന്വേഷണ റിപ്പോർട്ട്.
Read Also; ലോക്സഭാ തെരഞ്ഞെടുപ്പ്; എം കെ രാഘവൻ എംപിയുടെ അഴിമതിക്കേസ് പ്രചാരണ ആയുധമാക്കുന്നു
സംഭവത്തിൽ ഫൊറൻസിക് പരിശോധന അടക്കമുള്ള നടപടികളിലേക്ക് നീങ്ങണമെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഐജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഹോട്ടൽ സംരംഭം തുടങ്ങുന്നവരെന്ന് പറഞ്ഞെത്തിയ ഹിന്ദി ചാനൽ സംഘത്തോട് രാഘവൻ കോഴ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് നേരത്തെ പുറത്തു വന്നിരുന്നത്. സംഭവം ചട്ടലംഘനമാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും ഗൂഡാലോചനയുണ്ടെന്ന് കാണിച്ച് എം.കെ രാഘവനും പോലീസിൽ പരാതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here