പാലാരിവട്ടം മേൽപ്പാലം ക്രമക്കേട്; വിജിലൻസ് സംഘം കിറ്റ്‌കോ ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തി
പാലാരിവട്ടം മേൽപ്പാലം ക്രമക്കേടിൽ വിജിലൻസ് സംഘം കിറ്റ്‌കോ ആസ്ഥാനത്തെത്തി തെളിവെടുപ്പ് നടത്തി. മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് സംഘം പരിശോധിച്ചു. ആർഡിബിസി, കിറ്റ്‌കോ ഉദ്യോഗസ്ഥരിൽ നിന്നുള്ള മൊഴിയെടുക്കൽ തുടരുകയാണ്. വിജിലൻസ് സംഘം നേരത്തെ പാലത്തിൽ നിന്നും സാമ്പിളുകളും ശേഖരിച്ചിരുന്നു. പാലം നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണമേൻമ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നറിയാനാണ് സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്.
ഇവ കൂടി പരിശോധിച്ച ശേഷമാകും റിപ്പോർട്ട് തയ്യാറാക്കുക. പാലാരിവട്ടം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്ക് കാരണം പ്രൊഫൈൽ കറക്ഷനിൽ വന്ന വീഴ്ചയാണെന്ന് വിലയിരുത്തലുണ്ട്. സ്ലാബുകൾക്കും പാലത്തിനും ബലക്ഷയം ഉണ്ടായതിനും പില്ലറുകൾക്ക് വിള്ളൽ വീണതിനും ഇത് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ടാറിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും ക്രമക്കേട് നടന്നതായി തെളിഞ്ഞിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here