മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി അഞ്ചാം തവണ; ഒഡീഷയിൽ നവീൻ പട്‌നായിക് അധികാരമേറ്റു
തുടർച്ചയായ അഞ്ചാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീൻ പട്‌നായിക് അധികാരമേറ്റു. ഇരുപതംഗ മന്ത്രി സഭയും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 2000 ത്തിലാണ് നവീൻ പട്‌നായിക് ആദ്യമായി ഒഡീഷയുടെ മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്. പിന്നീട് ഇതു വരെ നടന്ന 4 തെരഞ്ഞെടുപ്പുകളിലും ഒഡീഷയിലെ ജനങ്ങൾ അദ്ദേഹത്തെ കൈവിടാൻ തയ്യാറായില്ല. ഇത്തവണ ഒഡീഷയിൽ നവീൻ പട്‌നായികിനെതിരെ ശക്തമായ പ്രചാരണമാണ് ബിജെപിയും കോൺഗ്രസ്സും പുറത്തെടുത്തത്. എന്നാൽ ഫാനി ചുഴലിക്കാറ്റ് വന്നപ്പോൾപോലും കുലുങ്ങാത്ത പട്‌നായിക് തെരഞ്ഞെടുപ്പിൽ തന്റെ ജനങ്ങളുടെമേൽ പൂർണ്ണവിശ്വാസം അർപ്പിച്ചിരുന്നു. ആ വിശ്വാസം തെറ്റിക്കാതെ അവർ അദ്ദേഹത്തെ തന്നെ അഞ്ചാം തവണയും ഒഡീഷയുടെ ഭരണചക്രം ഏൽപ്പിക്കുകയും ചെയ്തു.
Read Also; ഒഡീഷയിൽ വീണ്ടും ബിജെഡി; നവീൻ പട്‌നായിക്കിന് തുടർച്ചയായ അഞ്ചാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും തിരക്കുകൾ കാരണം അദ്ദേഹം എത്തിയില്ല.
Bhubaneswar: Naveen Patnaik takes oath as the Chief Minister of Odisha. This is his 5th consecutive term as the Chief Minister. pic.twitter.com/Wnagx75v76
— ANI (@ANI) May 29, 2019
പത്ത് പുതുമുഖങ്ങളാണ് നവീൻ പട്‌നായികിന്റെ പുതിയ മന്ത്രിസഭയിൽ ഇത്തവണ ഇടംപിടിച്ചത്. 147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളുമായാണ് ബിജു ജനതാദൾ ഇത്തവണയും ഒഡീഷയിൽ അധികാരത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ അഞ്ച് സീറ്റുകളുടെ നഷ്ടം മാത്രമാണ് ഇത്തവണ ബിജെഡിക്ക് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 ൽ 12 സീറ്റുകളും പാർട്ടി നേടിയിരുന്നു. 2014 ൽ 20 സീറ്റുകൾ നേടിയ ബിജെഡിക്ക് ഇത്തവണ ബിജെപിയുടെ മുന്നേറ്റമാണ് 8 സീറ്റുകൾ നഷ്ടമാക്കിയത്. ബിജെപി ഒഡീഷയിൽ 8 സീറ്റുകളാണ് ഇത്തവണ നേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here