സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി
സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ. സംഭരണ ശേഷിയുടെ പകുതിയിൽ താഴെ മാത്രമാണിത്. ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇനിയും മഴ ലഭിക്കാതെ വന്നാൽ ജല നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടുന്നതെന്നാണ് മന്ത്രി നിയമസഭയിൽ വിശദീകരിച്ചത്.
Read Also; ഡാമുകളിൽ ജലം കുറയുന്നു; രാജ്യത്ത് കടുത്ത വരൾച്ചാ മുന്നറിയിപ്പ്
വേനൽ മഴ കുറഞ്ഞതിന് പിന്നാലെ കാലവർഷത്തിലുണ്ടായ വൻ കുറവും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചിട്ടുണ്ട്. കാലവർഷത്തിലെ മഴലഭ്യതയിൽ വയനാട് 55 ശതമാനത്തിന്റെയും ഇടുക്കിയിൽ 48 ശതമാനത്തിന്റെയും കുറവുണ്ട്. കാസർഗോഡ് 44 ശതമാനവും തൃശൂർ 40 ശതമാനവും പത്തനംതിട്ടയിലും മലപ്പുറത്തും 38 ശതമാനവുമാണ് മഴക്കുറവ്. ഇതുമൂലം ഡാമുകളിലെ ജലവിതാനവും കുറഞ്ഞിട്ടുണ്ട്.
ഇനിയും മഴ ലഭിച്ചില്ലെങ്കിൽ വ്യവസായത്തിനും ജലസേചനത്തിനുമുള്ള ജലവിതരണത്തിൽ നിയന്ത്രണമുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ മുൻകരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here