സിറോ മലബാർ സഭാ സ്ഥിരം സിനഡ് നാളെ; വൈദികരുടെ പ്രതിഷേധം ചർച്ച ചെയ്യും
എറണാകുളം-അങ്കമാലി അതിരൂപതയിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നാളെ യോഗം ചേരും. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം. വിമത വൈദികരുടെ പ്രതിഷേധം യോഗം ചർച്ച ചെയ്യും.കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വിമത വൈദികർ പരസ്യപ്രതിഷേധം ഉന്നയിച്ച സാഹചര്യത്തിലാണ് സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നാളെ യോഗം ചേരുന്നത്.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് യോഗം. വിമത വൈദികർ നൽകിയ പ്രമേയം യോഗം ചർച്ച ചെയ്യും. വൈദികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും ചർച്ചയാകും. തിരക്കിട്ട നടപടികൾ വേണ്ടെന്നാണ് പ്രാഥമിക ധാരണ. എറണാകുളം-അങ്കമാലി അതിരൂപതയുടെ മുൻ അഡ്മിനിസ്‌ട്രേറ്ററും സ്ഥിരം സിനഡ് അംഗവുമായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് യോഗത്തിൽ പങ്കെടുക്കില്ല.
Read Also; സഭ കൂട്ടായ്മയോടെ മുന്നോട്ടു പോകണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
നിലവിൽ റോമിലാണ് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. അതേ സമയം കർദ്ദിനാൾ വിരുദ്ധപക്ഷ വൈദികർ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. അതിരൂപതാ സംരക്ഷണ സമിതിയുടെ പ്രവർത്തനം വിപുലീകരിക്കാനാണ് ശ്രമം. ഇതിനായുള്ള ഇടപെടൽ വൈദികർ തുടങ്ങിക്കഴിഞ്ഞു. ഉന്നയിച്ച അവശ്യങ്ങൾ അംഗീകരിക്കാതെ വിമത നീക്കങ്ങളിൽ നിന്ന് പിന്മാറേണ്ടന്നാണ് വൈദികരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here