ജപ്തി ഭീഷണിയിലായ കുടുംബത്തിന് ലുലു ഗ്രൂപ്പിന്റെ സഹായഹസ്തം; ട്വന്റിഫോര്‍ ഇംപാക്ട്
സാമ്പത്തിക പ്രതിസന്ധി മൂലം ഭവന വായ്പ തിരിച്ചടയ്ക്കാനാവാതെ ജപ്തി ഭീഷണിയിലായ കുടുംബത്തിന് ലുലു ഗ്രൂപ്പിന്റെ സഹായഹസ്തം. കൊച്ചി പള്ളത്താംകുളങ്ങര സ്വദേശി രേഖയ്ക്ക് വായ്പാ തുകയായ അഞ്ച് ലക്ഷം രൂപ കൈമാറുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇടപെടല്‍.
ഏത് നിമിഷവും ജപ്തി ചെയ്യപ്പെട്ടേക്കാവുന്ന വീട്ടില്‍ ഗര്‍ഭിണിയും സംസാര ശേഷിയില്ലാത്തതുമായ മകളുമായി കഴിയുന്ന രേഖയുടെ വാര്‍ത്ത ഇക്കഴിഞ്ഞ ജൂലൈ 9നാണ് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ജപ്തി ഒഴിവാക്കാന്‍ ബാങ്കിലടയ്‌ക്കേണ്ട അഞ്ച് ലക്ഷം രൂപ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചു. വീട് വയ്ക്കുന്നതിനായി കുഴിപ്പിള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും രേഖ എടുത്ത പണവും പലിശയുമാണ് തിരിച്ചടയ്ക്കുക. ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി ലുലു പ്രതിനിധി എന്‍ബിസ്വരാജ് വ്യക്തമാക്കി.
രണ്ട് മാസത്തിനുള്ളില്‍ മുതലും പലിശയും ചേര്‍ത്ത് അഞ്ച് ലക്ഷത്തോളം രൂപ അടയ്ക്കണമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാങ്ക് അന്ത്യശാസനം നല്‍കിയത്. കാര്യമായ ജോലിയില്ലാത്ത
ഗര്‍ഭിണിയായ മകളുടെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത രേഖയ്ക്ക് ഇത് അസാധ്യമായിരുന്നു. ആറ് വര്‍ഷം മുന്‍പ് ഇവരുടെ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. നിയമപ്രശ്‌നങ്ങള്‍ മൂലം വീട് വിറ്റ് കടം തീര്‍ക്കുന്നതിനും ഇവര്‍ക്ക് സാധിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here