ഇന്നത്തെ പ്രധാന വാർത്തകൾ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്എഫ്‌ഐ അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള ലാഘവത്വവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു
ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. പേടകം വിക്ഷേപിക്കാനുപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലുണ്ടായ തകരാറാണ് കാരണമെന്ന് ഐഎസ്ആർഒ അറിയിച്ചു. എന്നാൽ എന്താണ് സാങ്കേതിക തകരാറെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടില്ല.
യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു
യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് റിമാൻഡ് ചെയ്തു. ആരോമൽ, ആദിൽ, അദ്വൈത് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. റിമാന്റ് ഈ മാസം 29 വരെയാണ്. പ്രതികളുടെ ലക്ഷ്യം കൊലപാതകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ഗ്രൂപ്പിൽ പ്രതികളെ അനുകൂലിച്ച് വാട്ട്‌സാപ്പ് പോസ്റ്റ്. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിആർ ബിജുവാണ് മെസേജ് അയച്ചത്. ഗ്രേസ് മാർക്ക് കിട്ടിയ ഒന്നിലധികം പേർ ഒന്നാം സ്ഥാനത്ത് വന്നത് സ്വാഭാവികം മാത്രമെന്നും പോസ്റ്റിൽ പരാമർശമുണ്ട്.
ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുണ്ടായിരുന്ന നിരോധനത്തില്‍ ഇളവനുവദിച്ച് ഹൈക്കോടതി
ശബരിമലയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കുണ്ടായിരുന്ന നിരോധനത്തില്‍ ഇളവനുവദിച്ച് ഹൈക്കോടതി. പമ്പ വരെ വാഹനങ്ങള്‍ കടത്തി വിടാമെന്നാണ് പുതിയ ഉത്തരവ്. അതേസമയം നിലയ്ക്കലില്‍ പൊലീസുകാര്‍ വണ്ടി അടിച്ച് പൊളിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഉടനെ വിരമിച്ചില്ലെങ്കിലും മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി ടീമിൽ നിന്ന് തെറിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. വിരമിക്കാൻ തയ്യാറായില്ലെങ്കിലും ധോണിയെ ഇനിയും ടീമിൽ ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐക്ക് താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ബിസിസിഐയിലെ ഒരു അംഗത്തെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here